ആലുവ: നഗരത്തിലെ ഡ്രൈ ഫ്രൂട്സ് ആൻഡ് സ്പൈസസ് സ്ഥാപനത്തിൽ നിന്ന് 70 ലക്ഷം രൂപയുടെ ഭക്ഷ്യവസ്തുക്കൾ കടത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കളമശേരി എച്ച്.എം.ടി കോളനിയിൽ മുതിരക്കാലായിൽ വീട്ടിൽ ഇബ്രാഹിംകുട്ടി (54)യാണ് ആലുവ പൊലീസിന്റെ പിടിയിലായത്.
സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ ഡ്രൈവർ കോഴിക്കോട് പന്തീരങ്കാവ് വെള്ളായിക്കോട് കേക്കായിൽ വീട്ടിൽ ഷാനവാസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ബന്ധുവാണ് ഇബ്രാഹിംകുട്ടി. മോഷ്ടിക്കുന്ന സാധനങ്ങൾ ഇരുവരും ചേർന്ന് പാക്കറ്റുകളിലാക്കി ചില്ലറ വിൽപ്പനശാലകളിൽ വിൽക്കുകയായിരുന്നു. സ്റ്റോക്ക് ക്ലിയറൻസുമായി ബന്ധപ്പെട്ട് ഗോഡൗണിൽ പരിശോധിച്ചപ്പോഴാണ് ലക്ഷകണക്കിന് രൂപയുടെ ബദാം, പിസ്ത, അണ്ടിപരിപ്പ്, ഏലക്ക തുടങ്ങിയവയുടെ കുറവ് കണ്ടെത്തിയത്. തുടർന്ന് ആലുവ പൊലീസിൽ പരാതി നൽകി.
പൊലീസിന്റെ അന്വേഷണത്തിൽ പലപ്പോഴായി ഇയാൾ ചാക്ക് കണക്കിന് സാധനങ്ങൾ വാഹനത്തിൽ കടത്തുകയായിരുന്നുവെന്ന് കണ്ടെത്തി. ഒളിവിൽ പോയ പ്രതിയെ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് വാഗമണ്ണിൽ നിന്നുമാണ് പിടികൂടിയത്. ആലുവ എസ്.എച്ച്.ഒ സി.എൽ സുധീർ,എസ്.ഐ മാരായ ആർ.വിനോദ്, കെ.എസ്.വാവ, സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ, എച്ച്.ഹാരിസ്, മുഹമ്മദ് അമീർ, തുടങ്ങിയവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |