ന്യൂഡൽഹി: ജെ.എൻ.യു മുൻ വിദ്യാർത്ഥി നേതാവ് കനയ്യ കുമാറിനൊപ്പം സെപ്തംബർ 28 ന് കോൺഗ്രസിൽ ചേരുമെന്ന് പ്രഖ്യാപിച്ച് ഗുജറാത്ത് എം.എൽ.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി. ഇതോടെ ദിവസങ്ങളായി കനയ്യയും മേവാനിയും കോൺഗ്രസിൽ ചേരുമെന്ന് ദിവസങ്ങളായി പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി. 2017 ൽ കോൺഗ്രസ് പിന്തുണയോടെ ബനസ്കന്ത ജില്ലയിലെ വഡ്ഗാം നിയമസഭാ മണ്ഡലത്തിൽ നിന്നാണ് മേവാനി തിരഞ്ഞെടുപ്പിൽ ജയിച്ചത്. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിൽ അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇത്തരമൊരു നീക്കം ഉണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
സെപ്തംബർ 28 ന്, താൻ കനയ്യ കുമാറിനൊപ്പം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേരുമെന്ന് മേവാനി പി.ടി.ഐയോട് പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിനുശേഷം മാത്രമേ തീരുമാനത്തെക്കുറിച്ച് വിശദമായി സംസാരിക്കാൻ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്ത് കോൺഗ്രസിന്റെ വർക്കിംഗ് പ്രസിഡന്റ് ഹാർദിക് പട്ടേലും ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും. അവിടെ രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യത്തിൽ പാർട്ടിയിൽ ചേരുമെന്നും മേവാനി കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ വികസനത്തിനായി പ്രവർത്തിക്കാനും കോൺഗ്രസ് പാർട്ടിയെയും മഹാത്മാ ഗാന്ധി, സർദാർ പട്ടേൽ, ജവഹർലാൽ നെഹ്‌റു എന്നിവരുടെ ആശയങ്ങൾ ശക്തിപ്പെടുത്താനും തയ്യാറാകുന്ന എല്ലാ വിപ്ലവ യുവാക്കളെയും സ്വാഗതം ചെയ്യുന്നതായി ഹാർദിക് പട്ടേൽ പ്രസ്താവനയിൽ പറഞ്ഞു. മേവാനിയെ "ഒരു പഴയ സുഹൃത്ത്" എന്ന് വിശേഷിപ്പിച്ച അദ്ദേഹം മേവാനിയുടെ പ്രവേശനം സംസ്ഥാനത്തും ദേശീയ തലത്തിലും പാർട്ടിയെ സഹായിക്കുമെന്നും അഭിപ്രായപ്പെട്ടു.
2017 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രവർത്തകരുടെ പിന്തുണയോടെയാണ് മേവാനി എം.എൽ.എ ആയതെന്നും അദ്ദേഹത്തിന്റെ പ്രവേശനം ബി.ജെ.പിയുടെ അഴിമതി നയങ്ങൾക്കെതിരായ പോരാട്ടത്തെ ശക്തിപ്പെടുത്തുമെന്നും ഗുജറാത്ത് കോൺഗ്രസിന്റെ മുഖ്യ വക്താവ് മനീഷ് ദോഷി പ്രതികരിച്ചു. ബി.ജെ.പിയുടെ അഴിമതി നയങ്ങൾക്കെതിരെ പോരാടുന്ന എല്ലാവരെയും കോൺഗ്രസ് പാർട്ടി സ്വാഗതം ചെയ്യുന്നു. ഗുജറാത്തിലെ എല്ലാവർക്കും നീതി ഉറപ്പാക്കുകയും ജനങ്ങൾ, യുവാക്കൾ, കർഷകർ എന്നിവർക്ക് എതിരായ ബി.ജെ.പിയുടെ ഓരോ നയത്തിനെതിരെയും പോരാടുകയുമാണ് പാർട്ടി നയമെന്നും ദോഷി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |