തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.ടി ഹാർഡ് വെയർ ഉത്പാദനം 2500 കോടിയിൽ നിന്ന് 10,000 കോടിയിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനായി സ്വകാര്യ ഐ. ടി പാർക്കുകളെ സർക്കാർ പ്രോത്സാഹിപ്പിക്കും. നവീന വികസനം മുന്നിൽ കണ്ടാണ് കെ- ഡിസ്‌ക്ക്, ഡിജിറ്റൽ സർവകലാശാല ആരംഭിച്ചത്. ഇതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐ.ടി, ഐ. ടി അനുബന്ധ മേഖലയിലെ തൊഴിലാളികൾക്കായുള്ള ക്ഷേമപദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളിയുടെ സുരക്ഷയും അവകാശവും ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളിൽ തൊഴിലാളികൾക്ക് പ്രത്യേക കരുതൽ നൽകാൻ ക്ഷേമനിധി ഉപകരിക്കും. കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ളിഷ്‌മെന്റ് ക്ഷേമനിധിയിൽ ഈ മേഖലയിലെ 1,15,452 തൊഴിലാളികളും 2682 സംരംഭകരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറഞ്ഞത് പത്തു വർഷം തുടർച്ചയായി അംശാദായം അടയ്ക്കുന്ന തൊഴിലാളിക്ക് 60 വയസിനുശേഷം പെൻഷൻ ലഭിക്കും. ശാരീരികാവശതകളെ തുടർന്ന് തൊഴിലെടുക്കാനാകാതെ രണ്ടുവർഷമായി മാറിനിൽക്കുന്നവർക്കും പെൻഷന് അർഹതയുണ്ടാവും. 3000 രൂപയാണ് പെൻഷൻ. ഓരോ വർഷവും 50 രൂപ വീതം പെൻഷൻ വർദ്ധനവ് ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |