കൊല്ലം: പരസ്പരം പങ്കുവയ്ക്കാനുള്ള മനസ് വളർത്തിയെടുത്ത് നമ്മുടെ ജീവിതം ഒരു യജ്ഞമാക്കി മാറ്റണമെന്ന് മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. മാതാ അമൃതാനന്ദമയിയുടെ 68ാമത് ജന്മദിനമായിരുന്ന ഇന്നലെ അമൃതപുരിയിൽ വിശ്വശാന്തി പ്രാർത്ഥനാ യജ്ഞമായി ആചരിച്ചു.
ദുഃഖിക്കുന്ന ജീവരാശിയ്ക്കുവേണ്ടി അർപ്പിയ്ക്കപ്പെട്ട ഒരു യജ്ഞം. ആ യജ്ഞം നമ്മുടെ മനസുകളെ പവിത്രമാക്കുമെന്ന് ജന്മദിന സന്ദേശത്തിൽ മാതാ അമൃതാനന്ദമയി പറഞ്ഞു. ആ പവിത്രതയിലാണ് നമ്മുടെ ജീവിതത്തിന്റെ വിജയവും ശാന്തിയും ഐശ്വര്യവും കുടികൊള്ളുന്നത്. കരുണാർദ്രമായ കർമ്മവും ഈശ്വരപ്രേമത്തിനു വേണ്ടി മാത്രം കൊതിക്കുന്ന ഭക്തിയുമാണ് നമുക്കിന്ന് ആവശ്യം. തളരുന്നവന് ഒരു പ്രോത്സാഹനം, വേദനിക്കുന്നവന് ഒരു സാന്ത്വനം, ആരോടായാലും സ്‌നേഹപൂർണമായ ഒരു വാക്ക്, അതിനോളം വലിയൊരു തപസില്ല. ഞാൻ എന്ന വികാരത്തിൽനിന്ന് നമ്മളെന്ന വിശാലതയിലേക്ക് വളരണം. സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും പാലം നമ്മൾ പണിയേണ്ടിയിരിക്കുന്നു. അങ്ങനെ അതിർവരമ്പുകളില്ലാത്ത സ്‌നേഹത്തിന്റെ ഒരു ലോകകുടുംബം നമുക്ക് സാക്ഷാത്കരിക്കാം.
ലോകത്തെ ഒന്നടങ്കം ബാധിക്കുന്ന ഒരു സംഭവമോ ദുരിതമോ ഉണ്ടാകുമ്പോൾ അത് ലോകരെല്ലാവരുംകൂടി ചെയ്തുകൂട്ടിയ കർമ്മത്തിന്റെ ഫലമായിട്ടുവേണം കാണാൻ. അത്തരം സാഹചര്യങ്ങളിൽ ഒരു രാജ്യത്തിനെയോ ഒരു പ്രത്യേക വിഭാഗത്തെയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. നല്ലതായാലും ചീത്തതായാലും അതിന്റെ ഉത്തരവാദിത്തം നമ്മുടെ എല്ലാവരുടേതുമാണ്. അങ്ങനെ ചിന്തിച്ചാൽ മാത്രമേ നല്ല നാളേക്ക് തുടക്കംകുറിക്കുവാൻ കഴിയൂ.
ഈ അവസരത്തിൽ നമ്മൾ ചെയ്യേണ്ടത്, സ്വയം ശാക്തീകരിക്കുക എന്നുള്ളതാണ്. അതായത് അവനവനിൽ തന്നെയുള്ള ആത്മശക്തിയെ, ആത്മവിശ്വാസത്തെ, നിശ്ചയദാർഢ്യത്തെ, സ്ഥിരോത്സാഹത്തെ ഉണർത്താൻ നമുക്ക് കഴിയണം. ഇപ്പോൾ നാം കടന്നു പോകുന്ന ഈ കാലഘട്ടത്തെ അതിനുള്ള സന്ദർഭമായിട്ട് കാണാൻ നമ്മൾ ശ്രമിക്കണമെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ജന്മദിന ആഘോഷങ്ങളൊന്നുമില്ലായിരുന്നു. അമൃതപുരി ആശ്രമത്തിലെ അന്തേവാസികളോടൊപ്പം ലോകത്തിന്റെ വിവിധഭാഗങ്ങളിലെ ഭക്തരും പ്രാർത്ഥനയിൽ പങ്കാളിയായി. ഗുരുപാദുക പൂജയും അമ്മയുടെ നേതൃത്വത്തിൽ ലോകശാന്തിക്കായുള്ള പ്രാർത്ഥനകളും അമൃതപുരി ആശ്രമത്തിലെ 504 ബ്രഹ്മചാരീ ബ്രഹ്മചാരിണിമാർ പങ്കെടുത്ത വിശ്വശാന്തിയ്ക്കായുള്ള പ്രത്യേക യജ്ഞങ്ങളും ഹോമങ്ങളും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |