വാഷിംഗ്ടൺ: അമേരിക്കയിലെ ഇല്ലിനോയിസിൽ 80കാരൻ വവ്വാവിൽ നിന്ന് പേവിഷബാധയേറ്റ് മരിച്ചു. 70 വർഷത്തിനിടെ ഇല്ലിനോയിസിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ പേവിഷബാധ മരണമാണിത്. ഇദ്ദേഹത്തിന്റെ കിടപ്പുമുറിയിൽ കണ്ടെത്തിയ വവ്വാലിൽ നിന്നാണ് വൈറസ് ശരീരത്തിലെത്തിയതെന്നാണ് വിവരം.
ലേക് കൗണ്ടിയിൽ താമസിച്ചിരുന്ന 80കാരൻ ഒരു മാസം മുമ്പ് രാവിലെ ഉറക്കമുണർന്നപ്പോൾ കിടക്കയിൽ കഴുത്തിന് സമീപത്തായി വവ്വാലിനെ കണ്ടിരുന്നു. പിന്നീട് വവ്വാലിന്റെ സാംപിൾ പരിശോധിച്ചപ്പോൾ റാബീസ് വൈറസ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ചികിത്സയ്ക്ക് ഇദ്ദേഹം തയ്യിയാറായില്ലെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
ഒരു മാസത്തിന് ശേഷം കഴുത്ത് വേദന, തലവേദന, വിരൽ മരവിപ്പ്, കൈകളുടെ നിയന്ത്രണമില്ലായ്മ, സംസാരിക്കാൻ പ്രയാസം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായി. പിന്നാലെ ഇദ്ദേഹം മരിക്കുകയായിരുന്നു. മരണം പേവിഷബാധയേറ്റാണെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ വീടിനടുത്ത് വവ്വാലുകളുടെ കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്. അതേസമയം, വവ്വാലുകളുമായി ഏതെങ്കിലും തരത്തിലുള്ള ഇടപഴകലിന് വിധേയമാകുന്നവർ അതിനെ സുരക്ഷിതമായി പിടികൂടി പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
@ അമേരിക്കയിൽ ഒരു വർഷം ഒന്നു മുതൽ മൂന്ന് പേർക്ക് വരെ മാത്രമാണ് റാബീസ് സ്ഥിരീകരിക്കുന്നത്. 60,000ത്തോളം പേർ ആന്റി റാബീസ് വാക്സിൻ സ്വീകരിച്ച് രക്ഷപ്പെടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |