ചെറുവത്തൂർ: ചീമേനിയിൽ പഞ്ചായത്ത് ബസ് സ്റ്റാൻഡ് കംഫർട്ട് സ്റ്റേഷൻ നിർമ്മിക്കുന്നതിന് സർക്കാർ അനുമതിയായി. ചീമേനിയിലെ കയ്യൂർ റോഡ് പരിസരത്തെ പ്ലാന്റേഷൻ കോർപറേഷന്റെ ഒരു ഹെക്റ്റർ ഭൂമിയാണ് ബസ് സ്റ്റാൻഡിനായി അനുവദിച്ചിട്ടുള്ളത്. എം. രാജഗോപാലൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 90 ലക്ഷം ചിലവഴിച്ചായിരിക്കും ബസ് സ്റ്റാൻഡ് നിർമ്മാണം.
മുൻ എം.എൽ.എ. കെ. കുഞ്ഞിരാമനും കയ്യൂർ ചീമേനി പഞ്ചായത്ത് അധികൃതരും ബസ് സ്റ്റാൻഡ് നിർമ്മിക്കുന്നതിനായി ഏറെ പരിശ്രമിച്ചിരുന്നു. എന്നാൽ ഭൂമി വിട്ടുകിട്ടുന്നത് സംബന്ധിച്ച കാരണങ്ങളാൽ തീരുമാനം വൈകി. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് വിഷയം എം. രാജഗോപാലൻ എം.എൽ.എ വിഷയം വീണ്ടും റവന്യൂമന്ത്രിയുടെ മുന്നിലെത്തിച്ചെങ്കിലും ഭൂമി ലീസിന് നൽകുന്നതുമായി ബന്ധപ്പെട്ട് ചില തടസങ്ങൾ ഉടലെടുക്കുകയായിരുന്നു. ഇക്കുറി റവന്യൂ മന്ത്രി കെ. രാജന്റെ മുന്നിൽ എം.എൽ.എ ഈ വിഷയം അവതരിപ്പിച്ചതിനു പിന്നാലെ മന്ത്രിസഭായോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയായിരുന്നു.
ആഹ്ളാദം പങ്കിട്ട് ചീമേനി
അനുദിനം വികസിച്ചുകൊണ്ടിരിക്കുമ്പോഴും യാത്രക്കാർ കടുത്ത ദുരിതമാണ് ചീമേനി ടൗണിൽ നേരിടുന്നത്. തൃക്കരിപ്പൂർ, പയ്യന്നൂർ, ചെറുവത്തൂർ, കയ്യൂർ, നീലേശ്വരം തുടങ്ങിയ ഭാഗങ്ങളിൽ നിന്നും ചെറുപുഴ, പുളിങ്ങോം, പെട്ടിക്കുണ്ട് തുടങ്ങിയ കിഴക്കൻ മേഖലയിൽ നിന്നുമുള്ള നൂറിലേറെ ബസുകൾ സർവ്വീസ് നടത്തുന്ന ഇടമായിട്ടും ഒരു ബസ് സ്റ്റാൻഡ് എന്നത് നാടിന്റെ സ്വപ്നമായിരുന്നു. യാത്രക്കാർക്ക് ബസ് കാത്തുനിൽക്കുന്നതിനോ, ബസുകൾക്ക് പാർക്കു ചെയ്യുന്നതിനോ യാതൊരു സൗകര്യവും ഇവിടെ ഇല്ല. റോഡിനോട് ചേർന്ന് നിർത്തി യാത്രക്കാരെ കയറ്റിയിറക്കി പോകേണ്ട അവസ്ഥയാണ് ഇവിടെ ബസുകൾക്ക്. നാളുകളായുള്ള ആവശ്യം സർക്കാർ അംഗീകരിച്ചതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |