'മോഹം മുഖപടമണിഞ്ഞു, മൗനം തേങ്ങിക്കരഞ്ഞു, ഇന്നെന്റെ നൊമ്പരം എന്നോടു ചൊല്ലി " എന്ന സിനിമാപ്പാട്ടാണ് മോഹമുക്തനായ ചെറിയാൻജി ഈയടുത്ത ദിവസങ്ങളിലായി സ്വയം പാടിപ്പോകുന്നത്. സാഹചര്യങ്ങളുടെ സമ്മർദ്ദം ചെറിയാൻജിയെക്കൊണ്ട് പാടിക്കുന്നതാണെന്ന് കോടിയേരി സഖാവ് തൊട്ട് പിണറായി സഖാവ് വരെയുള്ളവർക്ക് നന്നായറിയാം. പക്ഷേ അവർ ക്രൂരമായ മൗനത്തിലാണ്. മൗനം വിദ്വാന് ഭൂഷണം എന്നും പറയാം.
അതുകൊണ്ടാണ് ചെറിയാൻജി ഖാദി- ഗ്രാമവ്യവസായ ബോർഡിന്റെ ഉപാദ്ധ്യക്ഷ സ്ഥാനം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ഇത് ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളായി വ്യാഖ്യാനിക്കേണ്ടതില്ല. മോഹമുക്തനായ കോൺഗ്രസുകാരനെന്ന നിലയിൽ ഖാദിയുടെ മോഹിപ്പിക്കുന്ന പളപളപ്പിനകത്ത് മയങ്ങിപ്പോകാൻ ചെറിയാൻജി ആഗ്രഹിക്കുന്നില്ല. ഇടതുപക്ഷ സഹയാത്രികനാണെങ്കിലും അദ്ദേഹം ഇപ്പോഴും മോഹമുക്തനായ കോൺഗ്രസുകാരനാണ്. മുപ്പത്- നാല്പത് കൊല്ലം കെ.എസ്.യു മുതൽ കോൺഗ്രസ് വരെ ആയിട്ടും ചെറിയാൻജി ആകപ്പാടെ മോഹിച്ചത് ജയിക്കാൻ പറ്റുന്നൊരു നിയമസഭാസീറ്റ് മാത്രമാണ്. കോൺഗ്രസിലെ അവസ്ഥയൊക്കെ വച്ച് നോക്കിയാൽ അത് മോഹത്തിന്റെ 'മോ" പോലുമാകുന്നില്ല. അതുകൊണ്ടാണ് ഇ.എം.എസ്. നമ്പൂതിരിപ്പാട് അദ്ദേഹത്തെ മോഹമുക്തനെന്ന് വിളിച്ചത്.
2001വരെ മോഹമുക്തനായ ചെറിയാൻജി പിടിച്ചുനിന്നു. എത്രകാലം സഹിക്കും. നിയമസഭ പഴയ ഹജൂർകച്ചേരിയിൽ നിന്ന് പുതിയ ശീതീകരിച്ച ബഹുനിലമാളികയിലേക്ക് മാറിയിട്ടും ചെറിയാൻജിക്ക് ജയിച്ചുകയറാൻ ആദർശം മാത്രം ചവച്ചരച്ച് അയവിറക്കിക്കൊണ്ടിരിക്കുന്ന ആന്റണിജി അവസരമൊരുക്കിയില്ല. ആന്റണിജിയുടെയോ കൊടുത്ത സീറ്റിന്റെയോ കുഴപ്പമല്ലെന്നും ആ സീറ്റിൽ മത്സരിക്കുന്ന ചെറിയാൻജിയുടെ കുഴപ്പമാണെന്നും പറയുന്നവരുണ്ട് കോൺഗ്രസിൽ. ചെറിയാൻജി അത് കാര്യമാക്കിയിട്ടില്ല.
90 ൽ ദേശീയവാദിയായതു പോലെ ചെറിയാൻജി 2001ൽ ഇടതു സഹയാത്രികനാവാൻ തീരുമാനിച്ചതും യാദൃശ്ചികമാണ്. പിന്നീടിങ്ങോട്ട് ചെറിയാൻ അല്ലറചില്ലറ നിയമസഭാ തിരഞ്ഞെടുപ്പുകളിലൊക്കെ മത്സരിച്ചിട്ടുണ്ട്. അതിലെല്ലാം തോൽക്കുകയും ചെയ്തു. പുതുപ്പള്ളിയിൽ ഓ.സിജിയോട് ഏറ്റുമുട്ടാൻ ചെറിയാൻജി പോയത് പുതുപ്പള്ളിയിലെ മണ്ണിൽ ചുംബിച്ചിട്ടായിരുന്നു എന്നിട്ടും തോറ്റുപോയി. പിന്നെ കല്ലൂപ്പാറയിലോ വട്ടിയൂർക്കാവിലോ ഒക്കെ മത്സരിച്ച് പിന്നെയും തോറ്റു. തോൽക്കാൻ ഈ ജീവിതം ബാക്കിയെന്ന് ചെറിയാൻജി ആരോടും പറഞ്ഞിട്ടില്ല.
രാജ്യസഭയിലേക്ക് ഒരു ടിക്കറ്റ് ചെറിയാൻജി മോഹിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിച്ച് ഓടി വിയർത്തിട്ടും പ്രയോജനമൊന്നുമില്ലാത്തത് കൊണ്ടായിരുന്നു അത്. അതൊരു വലിയ മോഹമല്ല. മോഹമുക്തി എന്ന പദവിക്ക് കളങ്കം ചാർത്തുന്നതുമല്ല. രാജ്യസഭ തരാം, തരാം എന്നൊക്കെ പറഞ്ഞ് കോടിയേരി സഖാവും പിണറായി സഖാവും പറ്റിച്ചുകൊണ്ടേയിരിക്കുന്നുവെന്ന് ചെറിയാൻജി വിചാരിക്കുന്നു. ഖാദി വസ്ത്രം ഇന്നേവരെ ചെറിയാൻജിക്ക് അലർജിയാണ്. ഇത്തരം പരിദേവനങ്ങളൊക്കെ ചെറിയാൻജിക്കുണ്ടെന്ന് ആര് മനസിലാക്കാനാണ് !
അടിയൊഴുക്കുകൾ എന്ന പുതിയ പുസ്തകം എഴുതിക്കൊണ്ടിരിക്കുകയാണിപ്പോൾ ചെറിയാൻജി. ഏത് നദിയുടെ കാര്യത്തിലും അടിയൊഴുക്കുകൾ പ്രവചനാതീതമാണ്. ചെറിയാൻജിയുടെ നാളെകളും പ്രവചനാതീതമാണ്. പ്രവചനാതീതമായാലും കുഴപ്പമില്ലെന്നാണ് പിണറായി സഖാവ് ചിന്തിക്കുന്നതെങ്കിൽ തീർത്തും കഠോരമെന്നേ പറയാനുള്ളൂ!
കുമ്പക്കുടി ഗാന്ധിയും കോൺഗ്രസിനെ സെമി കേഡറാക്കാൻ അഹമഹമിഹയാ കഷ്ടപ്പെടുന്നയാളുമായ സുധാകർജി പുരാവസ്തുക്കളോടും കോസ്മെറ്റോളജിയോടും പണ്ടേ ഇഷ്ടമുള്ളയാളാണ്. നല്ല പുരാവസ്തുക്കളോട് കരുതൽ കാണിക്കാനും കരുതൽ വേണ്ടതില്ലാത്ത പുരാവസ്തുക്കളെ തള്ളാനും സുധാകർജി മടിക്കാറില്ല. ആദർശം അടപടലേ വിഴുങ്ങി നടക്കാറുള്ള ധീരവീര സുധീരഗാന്ധിക്ക് പോലും സുധാകർജിയുടെ പുരാവസ്തുക്കളോടുള്ള കമ്പവും കമ്പക്കേടും നല്ലപോലെ മനസിലാക്കാനായെന്നാണ് പറയുന്നത്. ഒരുമാതിരിപ്പെട്ട കോൺഗ്രസുകാരാരും സുധീരൻജിയോട് ഏറ്റുമുട്ടാൻ നിൽക്കാറില്ല. സുധാകർജിയാണ് അതിന് തയാറായ ഏകവ്യക്തി. അതവിടെ നിൽക്കട്ടെ.
പുരാവസ്തുക്കളെ വേർതിരിച്ചറിയാനുള്ള ക്വാളിറ്റിയും അതിനോടുള്ള ഒരുതരം വാഞ്ഛയുമാണ് മോൻസൺ മാവുങ്കലിന്റെ പുരാവസ്തുകേന്ദ്രത്തിലേക്ക് സുധാകർജിയെ എത്തിച്ചത്. മോൻസന്റെ അടുത്തുചെന്ന മറ്റ് പലർക്കും 'പറ്റിയ പറ്റ്" സുധാകർജിക്കും പറ്റിയോ അതോ, 'സുധാകർജി പറ്റിയോ" എന്നൊന്നും ആർക്കും കണ്ടെത്താനായിട്ടില്ല.
മോൻസൺ ഡോക്ടറുടെ കായകല്പ ചികിത്സ സുധാകർജിക്ക് ഫലിച്ചില്ലെന്ന് മാത്രം ആരും പറയരുത്. സുധാകർജിയെ കാണുന്നവരാണ് അതിന് നേർസാക്ഷികൾ. എഴുപത്തിമൂന്നിലും മുപ്പതിന്റെ ചെറുപ്പവും ഗാംഭീര്യവും നിലനിറുത്താൻ സുധാകർജിക്ക് കഴിയുന്നെങ്കിൽ അതിന് പിന്നിലൊരു പ്രഗല്ഭമതിയായ കോസ്മെറ്റോളജിസ്റ്റിന്റെ കൈകളുണ്ടെന്ന് തിരിച്ചറിയുക. അതിനാൽ എല്ലാത്തിനും മോൻസൺ ഡോക്ടറെ കുറ്റംപറയാൻ വരട്ടെ. കുറഞ്ഞപക്ഷം സുധാകർജിയുടെ കാര്യത്തിലെങ്കിലും മോൻസൺ മാവുങ്കലിനെ കുറ്റം പറയാനാവില്ല.
ബെഹ്റപ്പോലീസ് മോൻസന്റെ പുരാവസ്തുകേന്ദ്രത്തിൽ പോയി ടിപ്പുവിന്റെ സിംഹാസനത്തിൽ കുന്തവും പിടിച്ചിരുന്നതിനെയും ഇക്കാരണത്താൽ നമുക്ക് ന്യായീകരിക്കാവുന്നതേയുള്ളൂ. അതറിയാവുന്നതിനാലാണ് പിണറായി സഖാവ് ബെഹ്റാജിയെ കൊച്ചി മെട്രോയിൽ ഇരുത്തിയത്. അവിടെ നിന്നാവുമ്പോൾ മോൻസന്റെ കൊട്ടാരത്തിലേക്ക് പോകാനുമെളുപ്പമാണ് !
ഇ-മെയിൽ: dronar.keralakaumudi@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |