ന്യൂഡൽഹി: ചരിത്രം വളച്ചൊടിക്കുന്ന രീതി തുടർന്നാൽ വൈകാതെ വീർസവർക്കറിനെ ബി.ജെ.പി രാഷ്ട്രപിതാവായി വാഴിക്കാനിടയുണ്ടെന്ന് പരിഹസിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഓവൈസി.
ആൻഡമാൻ സെല്ലുലാർ ജയിലിൽ നിന്ന് മോചിപ്പിക്കാൻ വീർസവർക്കർ മാപ്പപേക്ഷ നൽകിയത് മഹാത്മാഗാന്ധിയുടെ നിർദ്ദേശ പ്രകാരമാണെന്ന കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ്സിംഗിന്റെ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്നാഥിന്റെ പ്രസ്താവന തെറ്റാണെന്ന് സൂചിപ്പിക്കുന്ന ഗാന്ധിജിയുടെ കത്തും അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തു.
'ബി.ജെ.പി ചരിത്രം വളച്ചൊടിക്കുകയാണ്. ഇതു തുടർന്നാൽ അവർ രാഷ്‌ട്രപിതാവ് സ്ഥാനത്ത് നിന്ന് മഹാത്മജിയെ മാറ്റി ആ സ്ഥാനത്ത് സവർക്കറിനെ പ്രതിഷ്ഠിക്കും. സവർക്കർ ജയിലിൽ നിന്ന് ആദ്യം ഗാന്ധിജിക്ക് കത്തയച്ചത് 1911ലാണ്. പിന്നീട് 1913-14ലും അയച്ചു. എന്നാൽ ഗാന്ധിജി മറുപടിക്കത്ത് അയച്ചത് 1920ലാണ്. അതിൽ മാപ്പപേക്ഷ നൽകാൻ പറയുന്നില്ല. ഇന്ത്യ ഹിന്ദുക്കളുടേത് മാത്രമാണെന്ന് പറഞ്ഞ സവർക്കറിന്റെ നിലപാടുകളോട് പ്രതിരോധ മന്ത്രിയെന്ന നിലയിൽ രാജ്നാഥ് സിംഗ് യോജിക്കുന്നുണ്ടോ?. തെറ്റായ ചരിത്രം എഴുതി നൽകിയവരെ പുറത്താക്കണമെന്നും' ഒാവൈസി ആവശ്യപ്പെട്ടു.
ഡൽഹിയിൽ ഒരു പുസ്തക പ്രകാശന വേളയിലാണ് ഗാന്ധിജിയുടെ നിർദ്ദേശപ്രകാരമാണ് സവാർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ നൽകിയെന്ന് രാജ്നാഥ് സിംഗ് പറഞ്ഞത്. മോചനത്തിന് ഗാന്ധിജിയും ബ്രിട്ടീഷ് സർക്കാരിന് കത്തെഴുതിയെന്നും രാജ്നാഥ് പറഞ്ഞു. ഇതെല്ലാം മറച്ചുവച്ച് സവാർക്കറെ അപമാനിക്കാൻ ചിലർ വർഷങ്ങളായി ശ്രമിക്കുന്നു. അദ്ദേഹം മഹാനായ സ്വാതന്ത്ര്യസമര സേനാനിയാണെന്നും അപമാനിക്കുന്നവർക്ക് മാപ്പ് നൽകാനാവില്ലെന്നും രാജ്നാഥ് ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |