വാസുസാർ പള്ളിക്ക് മുന്നിലൂടെ പോകുമ്പോഴും വണങ്ങും. ക്ഷേത്രം കണ്ടാലും തൊഴും. തികഞ്ഞ ഈശ്വരവിശ്വാസി. എന്താ ഇങ്ങനെ എന്ന് ചില സുഹൃത്തുക്കൾ ചോദിക്കാറുണ്ട്. അത് അങ്ങനെയാ എന്നാകും മറുപടി. പള്ളിയും ക്ഷേത്രവും എല്ലാം ആകാശത്തിനു കീഴിലല്ലേ. മണ്ണിനു മുകളിലല്ലേ? സംശയം ചോദിക്കുന്നവർ അതോടെ പത്തിതാഴ്ത്തും.
വയസ് എൺപതായി. പൊക്കം കുറവാണ്. മെലിഞ്ഞ ശരീരവും. പക്ഷേ അറിവുകൊണ്ട് ഒത്തപൊക്കവും ഒത്തവണ്ണവും തോന്നിക്കും. എല്ലാമതഗ്രന്ഥങ്ങളും വായിക്കും. ചിലർ അറിവ് അളക്കാൻ ബൈബിളിലേയും ഗീതയിലെയും സംശയം ചോദിക്കും. വാസുസാർ മണിമണിയായി ഉത്തരം നൽകും. പള്ളിയിലെ പെരുനാൾ കമ്മിറ്റിയിലെയും ക്ഷേത്രോത്സവകമ്മിറ്റിയിലെയും ക്ഷണിതാവാണ്. ഇരുകൂട്ടർക്കും സംഭാവന നൽകും. വലിയൊരു വിഭാഗത്തിന് ആഹ്ലാദമേകുന്ന ആഘോഷങ്ങൾക്ക് സംഭാവന നൽകുന്നതും ഒരുസുഖം. എന്തായാലും ദുഃഖം നൽകാനല്ലല്ലോ എന്നാകും പ്രതികരണം.
പള്ളിയിൽ പുതുതായി വന്ന അച്ചൻ വാസുസാറിനെ കാണാൻ വന്നു. സംസാരം ദശാവതാരത്തിലേക്ക് കടന്നു. ദൈവം എന്തിനാണ് പത്തു അവതാരമെടുക്കുന്നത്. ഒന്നുപോരേ? പള്ളീലച്ചന്റെ സംശയം കേട്ട് വാസുസാർ ഒന്നു പുഞ്ചിരിച്ചു. മരക്കുരിശിലേറ്റിയിട്ടും ക്രിസ്തു ദേവനായി അമരനായി. കോടിക്കണക്കിന് വിശ്വാസികളുടെ അമരക്കാരനായി. മനസാണ് രാജശില്പി. ഏത് സങ്കല്പവും ഞൊടിയിടയിൽ നിർമ്മിക്കും. അതുപോലെ തകർത്തെറിയാനും നിമിഷങ്ങൾ മതി. സമൂഹം സങ്കല്പിച്ചുണ്ടാക്കുന്ന മനുഷ്യർക്കിടയിലെ ആരാധനാവിഗ്രഹങ്ങളുടെ ആയുസെത്രകാലം. കുറേനാൾ വാഴ്ത്തിപ്പാടുന്നവരെ നിന്ദിച്ചുപറയാൻ നാവിന് എത്രസമയം വേണം. അവതാരങ്ങളുടെ നാനാർത്ഥമെടുത്താൽ മറ്റൊരു ചിത്രമായിരിക്കും തെളിയുക.
കാവലാളായ പട്ടാളക്കാരന് ഒരു യൂണിഫോം. ആശ്വാസമേകുന്ന ഡോക്ടർക്ക് ഒരുവേഷം. ധർമ്മവും നീതിയും കാക്കുന്ന രാജാവിന്റെ വേഷമോ. വധശിക്ഷ നടപ്പാക്കുന്ന ആരാച്ചാരുടെ വേഷവും സമാധാനച്ചിറകിൽ വരുന്ന മാലാഖയുടെ വേഷവും മനോനിർമ്മിതം. ഒരാൾതന്നെ പലവേഷത്തിൽ ഭാവത്തിൽ വരുമ്പോൾ വ്യത്യസ്തമെന്ന് നാം ചിന്തിച്ചു പോകുന്നു.
പ്രപഞ്ചം മുഴുവൻ സൃഷ്ടിച്ച് പരിപാലിക്കുന്ന ഈശ്വരന്റെ ഓരോ യൂണിഫോമാണ് ഓരോ അവതാരവും. യൂണിഫോമിന്റെ ഉള്ളിലുള്ളത് സ്നേഹസ്വരൂപം മാത്രം. ആ രീതിയിൽ ചിന്തിച്ചാൽ അവതാരങ്ങളുടെ പൊരുൾ ഗ്രഹിക്കാനാകും. അയ്യപ്പൻ മാലയിലും ജപമാലയിലും ഈശ്വരനെ ദർശിക്കാനായാൽ പ്രകൃതിക്കും സന്തോഷം. മനുഷ്യനും സന്തോഷം. ആ രണ്ടു സന്തോഷവും കണ്ടാൽ ഈശ്വരനെങ്ങനെ സന്തോഷിക്കാതിരിക്കാനാകും? വാസുസാറിന്റെ ചിരിയും പള്ളീലച്ചന്റെ ചിരിയും ഒരു പൂമരമാകുന്നത് മറ്റുള്ളവർ നോക്കി നിന്നു.
(ഫോൺ: 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |