കൊച്ചി: ഇടമലയാർ, ഇടുക്കി അണക്കെട്ടുകളിൽ നിന്നുള്ള അധിക ജലമെത്തിയിട്ടും പെരിയാർ ക്ഷോഭിക്കാതിരുന്നത് ആദ്യ ദിനത്തിൽ ആശ്വാസമായി. ഇന്നലെ രാവിലെ 6 മുതൽ 8 വരെ രണ്ടുഘട്ടങ്ങളിലായി ഇടമലയാർ അണക്കെട്ടും 11 മുതൽ 12.30 വരെ മൂന്നുഘട്ടങ്ങളിലായി ഇടുക്കി ചെറുതോണിയിലെ മൂന്നു ഷട്ടറുകളുമാണ് തുറന്നത്. പെരിയാറിൽ ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പ്രതീക്ഷിച്ചതു പോലുള്ള പ്രശ്നങ്ങളുണ്ടായില്ല.
നീരൊഴുക്ക് കുറഞ്ഞു
ഇടമലയാർ അണക്കെട്ടിൽ നിന്ന് സെക്കൻഡിൽ 101.25 ഘനമീറ്റർ വീതം വെള്ളം തുറന്നുവിട്ടെങ്കിലും പെരിയാർ നദിയിലെത്തിയപ്പോൾ നീരൊഴുക്ക് പ്രതീക്ഷച്ചതു പോലെ ഉയർന്നില്ലെന്ന് മാത്രമല്ല തലേദിവസത്തേതിനെക്കാൾ 10 മില്ലിമീറ്റർ കുറയുകയും ചെയ്തു. മഴ ദുർബലമായതിനെത്തുടർന്ന് പൂയംകുട്ടിയിൽ നിന്നുള്ള സ്വാഭാവിക നീരൊഴുക്ക് കുറഞ്ഞതാണ് കാരണം. പെരിയാർ നദിയിൽ
ഭൂതത്താൻകെട്ട് ബാരേജിലെ കണക്ക് പ്രകാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 ന് 27.5 സെ.മീറ്ററായിരുന്നു ജലനിരപ്പ്. ഇന്നലെ ഇടമലയാറിൽ നിന്നുള്ള അധികജലം കൂടി ഒഴുകിയെത്തിയിട്ടും ഉച്ചയ്ക്ക് 2 ന് ജലനിരപ്പ് 27.4 സെ.മീ. ആയി കുറഞ്ഞു. ഇടുക്കിയിൽ നിന്നുള്ള വെള്ളം വൈകിട്ട് 7.30 ന് ഭൂതത്താൻ കെട്ടിൽ എത്തിയപ്പോൾ ജലനിരപ്പ് 5 സെ.മീറ്റർ ഉയർന്നെങ്കിലും അപകടഭീഷണിയില്ലെന്നാണ് റിപ്പോർട്ട് .ഇത് പരമാവധി 30 സെ.മീ. വരെ ഉയരാൻ സാദ്ധ്യതയുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |