ന്യൂഡൽഹി: ന്യൂനപക്ഷ വിദ്യാർത്ഥി സ്‌കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി തത്കാലം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി. അപ്പീലുകളിൽ ജസ്റ്റിസ് എൽ. നാഗേശ്വര റാവു അദ്ധ്യക്ഷനായ ബെഞ്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ഹൈക്കോടതിയിലെ ഹർജിക്കാരനായ ജസ്റ്റിൻ പള്ളിവാതുക്കലിനും ഉൾപ്പടെ നോട്ടീസ് ഉത്തരവായി. സംസ്ഥാന സർക്കാർ, മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിംഗ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റ്, എം.എസ്.എം സംസ്ഥാന സമിതി എന്നിവരാണ് സുപ്രീംകോടതിയിലെ ഹർജിക്കാർ. നാലാഴ്ചക്കകം മറുപടി നൽകണം.
സ്‌കോളർഷിപ്പ് പദ്ധതി 13 വർഷമായി വിദ്യാർത്ഥികൾക്ക് നൽകിയിരുന്നതാണെന്നും അടിയന്തര സ്റ്റേ വേണമെന്നും മൈനോറിറ്റി കമ്മിഷൻ ട്രസ്റ്റ് അഭിഭാഷകൻ ഹാരിസ് ബീരാൻ വാദിച്ചു. എന്നാൽ, കടുംപിടിത്തം പിടിച്ചാൽ സ്റ്റേ അപേക്ഷ തള്ളുമെന്ന്‌കോടതി താക്കീതു നൽകി.
ന്യൂനപക്ഷ സ്‌കോളർഷിപ്പ് സംബന്ധിച്ച 2008ലെ സർക്കാർ ഉത്തരവ് 2021ലാണ് ഹൈക്കോടതി റദ്ദാക്കിയത്. എല്ലാ നൂനപക്ഷ സമുദായങ്ങളെയും തുല്യമായി പരിഗണിക്കണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി. എന്നാൽ, ജനസംഖ്യാനുപാതികമായി സ്‌കോളർഷിപ്പ് നൽകിയാൽ അനർഹർക്കും ആനുകൂല്യം ലഭിക്കുമെന്നാണ് കേരളത്തിന്റെ വാദം. ന്യൂനപക്ഷ സ്‌കോളർഷിപ്പ് തീരുമാനിക്കാൻ സംസ്ഥാനത്തിന് അധികാരമില്ലെന്നും ഒരു വിഭാഗത്തിന് മാത്രം കൂടുതൽ ആനുകൂല്യം നൽകുന്നത് വിവേചനമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
സുപ്രീംകോടതി നിലപാട് കനത്ത തിരിച്ചടി: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാത്ത സുപ്രീംകോടതി നിലപാട് സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതോടെ സർക്കാരിന്റെ മതേതരത്വനിലപാട് പൊള്ളയാണെന്ന് എല്ലാവർക്കും ബോദ്ധ്യമായി. മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി ഒരു വിഭാഗത്തിനോട് പക്ഷപാതിത്വം കാണിച്ച സർക്കാർ തെറ്റുതിരുത്താൻ തയ്യാറാവണം. രണ്ട് ന്യൂനപക്ഷവിഭാഗങ്ങളെയും തുല്യമായി കാണുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ന്യൂനപക്ഷ അവകാശങ്ങൾ ഒരു വിഭാഗത്തിന് മാത്രം ലഭിക്കേണ്ടതല്ല. എല്ലാവർക്കും അവകാശങ്ങൾ ലഭ്യമാക്കാനാണ് കോടതി വിധി വന്നത്. അത് നടപ്പാക്കാൻ സർക്കാർ ബാദ്ധ്യസ്ഥരാണ്. ഒളിച്ചുകളി അവസാനിപ്പിച്ച് കോടതി വിധി നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ധൈര്യം കാണിക്കണം-സുരേന്ദ്രൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |