തിരുവനന്തപുരം:സംസ്ഥാനത്ത് പ്രളയമൊഴിവാക്കാൻ അണക്കെട്ടുകൾ തുറന്നത് കെ.എസ്.ഇ.ബി.ക്ക് 45 കോടിയുടെ നഷ്ടമുണ്ടാക്കി.
എന്നാലിത് കെ.എസ്.ഇ.ബി നഷ്ടക്കണക്കിൽപ്പെടുത്തില്ല. ജനങ്ങളുടെ സുരക്ഷിതത്വത്തിനായി ചെയ്ത നടപടിയിലൂടെയുണ്ടായ നഷ്ടമായതിനാലാണിത്. അണക്കെട്ടുകളിൽ സംഭരിക്കാവുന്ന പരിധിക്കും മുകളിൽ വന്ന കണക്കിലാണിത് ഉൾപ്പെടുക.
ശ്രീലങ്കയ്ക്കും തമിഴ്നാടിനുമിടയിൽ ബംഗാൾ ഉൾക്കടൽ പ്രദേശത്ത് ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ നവംബർ നാല് വരെ സംസ്ഥാനത്ത് മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം.ഇത് കണക്കിലെടുത്ത് ഡാമുകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിലവിൽ കക്കി,ശബരിഗിരി,പൊൻമുടി, കക്കാട്,തരിയോട്,മാട്ടുപ്പെട്ടി,ഷോളയാർ തുടങ്ങിയ ഡാമുകളിലാണ് ജലനിരപ്പ് കൂടി നിൽക്കുന്നത്. ഇടുക്കിയിൽ 2398.14 അടിയിലാണ് ജലം. ഇവിടെ 95ശതമാനം സംഭരണനിലയിലെത്തിയെന്നാണ് കണക്ക്
കെ.എസ്.ഇ.ബി.യുടെ നിയന്ത്രണത്തിലുള്ള ഡാമുകളിലെ മൊത്തം സംഭരണനില 90ശതമാനത്തിന് മേലെയാണ്. മഴ പ്രതീക്ഷിക്കുന്നതിലും അധികം പെയ്തില്ലെങ്കിൽ സുരക്ഷിതമെന്നാണ് അനുമാനം.നിലവിലെ സംഭരണ ജലമുപയോഗിച്ച് 3816 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാകും.ഇത് സർവ്വകാല നേട്ടമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |