തിരുവനന്തപുരം: മുല്ലപ്പെരിയാറിന് സമീപം ബേബി ഡാമിന്റെ പ്രദേശത്ത് മരം മുറിക്കാൻ തമിഴ്നാടിന് വനം വകുപ്പ് അനുമതി നൽകിക്കൊണ്ടുള്ള വിവാദ ഉത്തരവ് മരവിപ്പിച്ചതായി മന്ത്രി എ.കെ. ശശീന്ദ്രൻ. ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നും കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. 'അസാധാരണമായ നടപടിയാണ് ഉദ്യാേഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത്. ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ ഗുരുതരമായ വീഴ്ച വരുത്തി. ഐ എഫ് എസ് ഉദ്യാേഗസ്ഥനെതിരെ മന്ത്രിക്ക് നേരിട്ട് നടപടി എടുക്കാനാവില്ല. തുടർനടപടി മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും. തന്നോടോ മുഖ്യമന്ത്രിയോടെ ചര്‍ച്ച ചെയ്യാതെ ഇത്തരം നിര്‍ണായക തീരുമാനമെടുക്കാന്‍ പാടില്ലായിരുന്നു. ഉദ്യോഗസ്ഥരുടെ വിശദീകരണം ലഭിക്കുന്നതിന് മുന്‍പുതന്നെ മരംമുറി ഉത്തരവ് മരവിപ്പിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ 15 മരങ്ങള്‍ മുറിച്ചുമാറ്റുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ അറിയാതെ അനുമതി നല്‍കിയതാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇന്നലെയാണ് വിവാദ ഉത്തരവ് പുറത്തിറങ്ങിയത്. ചാനൽ വാർത്ത കണ്ടപ്പോഴാണ് മന്ത്രി ഇതുസംബന്ധിച്ച് വിവരമറിഞ്ഞത്. മുഖ്യമന്ത്രിയും ഇക്കാര്യം അറിഞ്ഞിരുന്നില്ല. തമിഴ്നാട് ജലവിഭവ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കാണ് മരം മുറിച്ചുമാറ്റുന്നതിനുള്ള അനുമതി ലഭിച്ചുകൊണ്ടുള്ള സംസ്ഥാന വനംവകുപ്പിന്റെ അറിയിപ്പ് ലഭിച്ചത്.മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതിപക്ഷ കക്ഷികൾ സർക്കാരിനെതിരെ രംഗത്ത് വന്നിരിക്കുന്ന സന്ദർഭത്തിലാണ് ഈ സംഭവവികാസം. ഇതോടെയാണ് തിടുക്കത്തിൽ ഉത്തരവ് മരവിപ്പിക്കാൻ സർക്കാർ തീരുമാനമെടുത്തത്.
ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് 15 മരങ്ങള്‍ മുറിക്കാന്‍ കേരളം അനുമതി നല്‍കിയതായി കഴിഞ്ഞദിവസം തമിഴ്നാട് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി സ്റ്റാലിന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അനുമതി ലഭിച്ചതിനു പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് സ്റ്റാലിന്‍ കത്തയക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |