തിരുവനന്തപുരം: കേന്ദ്രസർക്കാർ ഇനിയും ഇന്ധന നികുതി കുറയ്ക്കണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടു. കേരളത്തിന് കുറയ്ക്കാവുന്നത് ചെയ്തിട്ടുണ്ട്. ജനങ്ങളുടെ ബുദ്ധിമുട്ട് അറിയുന്നവരാണ് ഇടത് സർക്കാർ. ഇന്ത്യയിൽ ആകെ പിരിയ്ക്കുന്ന നികുതിയുടെ അഞ്ച് ശതമാനം മാത്രമാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. അത് ശരിയായി കിട്ടുകയാണെങ്കിൽ കേരളത്തിന് 15,000 കോടിയിലേറെ ലഭിക്കണം. അതിനു വേണ്ടിയാണ് കോൺഗ്രസ് സമരം നടത്തേണ്ടതെന്നും ചക്രസ്തംഭന സമരത്തെ വിമർശിച്ച് ധനമന്ത്രി പറഞ്ഞു.
56 ലക്ഷം പേർക്ക്1600 രൂപ പെൻഷൻ നൽകുന്നു
സംസ്ഥാനത്ത് 56 ലക്ഷം പേർക്ക് എല്ലാ മാസവും 1600 രൂപ വീതം പെൻഷൻ നൽകുന്നുണ്ടെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു. ഇതിനായി ശരാശരി 856 കോടി രൂപ പ്രതിമാസം സർക്കാർ ചെലവാക്കുന്നുണ്ട്. അനർഹർ പെൻഷൻ കൈപ്പറ്റുന്നതു തടയാൻ നിർബന്ധമാക്കിയ മസ്റ്ററിംഗ് കുറേയേറെ പേർ പൂർത്തിയാക്കാനുണ്ട്. ഇവർക്ക് ഇനിയും അവസരം നൽകുന്ന കാര്യം പരിശോധിച്ച് വരികയാണ്. തുടർച്ചയായുണ്ടായ പ്രകൃതി ദുരന്തങ്ങൾ സംസ്ഥാനത്തിന്റെ വിഭവ സമാഹരണ ശേഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ വികല നയങ്ങൾ സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കം രൂക്ഷമാക്കുന്നുണ്ട്. കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനങ്ങൾക്ക് അർഹതയുള്ള സാമ്പത്തിക സഹായം നൽകുന്നതിൽ കേന്ദ്ര സർക്കാർ തുടരുന്ന നിസംഗതയും സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയെ ബാധിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |