ശബരിമല: മഴയ്ക്ക് ശമനമായതോടെ ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചു. വൃശ്ചികം ഒന്നിന് 6137 പേരാണ് വെർച്വൽക്യൂവഴി ദർശനം നടത്തിയത്. ഇന്നലെ 13,158 പേരാണ് അനുമതി തേടിയത്. ഉച്ചയ്ക്ക് ഒരുമണിവരെ 7437 പേർ ദർശനം നടത്തി. മുൻകൂർ അനുമതി തേടിയവരിൽ പലരും പ്രതികൂല കാലാവസ്ഥ കാരണം യാത്രറദ്ദുചെയ്യുന്നതാണ് എണ്ണത്തിൽ കുറവുവരാൻ കാരണം. പ്രതിദിനം വെർച്വൽ ക്യൂവിലൂടെ 30000 പേർക്ക് ദർശനാനുമതിയുണ്ടെങ്കിലും പതിനയ്യായിരത്തിൽ താഴെയാണ് ബുക്കിംഗ്. സ്പോട്ട് രജിസ്ട്രേഷൻ ആരംഭിച്ചാൽ എണ്ണത്തിൽ കാര്യമായ വർദ്ധന ഉണ്ടാകുമെന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ.
മണ്ഡലകാലത്ത് വർഷങ്ങൾക്ക് ശേഷം ഇന്നലെ പടിപൂജയ്ക്കൊപ്പം ഉദയാസ്തമന പൂജയും ആരംഭിച്ചു. കൊവിഡ് പ്രതിസന്ധികളെ തുടർന്ന് മുടങ്ങിപ്പോയവർക്കും പുതിയതായി എത്തുന്നവർക്കും ഇപ്പോൾ ഉദയാസ്തമന പൂജ നടത്താം. 40,000 രൂപയാണ് നിരക്ക്. നെയ്യഭിഷേകം ഇല്ലാത്തതും തീർത്ഥാടകരുടെ തിരക്ക് കുറവായതും പരിഗണിച്ചാണ് പൂജ പുനരാരംഭിച്ചത്. ഉഷഃപൂജയ്ക്ക് ശേഷം ആരംഭിക്കുന്ന പൂജയുടെ ഘട്ടത്തിൽ ഉച്ചപൂജ ഉൾപ്പെടെ 16 പൂജകളും ദീപാരാധന, അത്താഴപൂജ എന്നിവയും ഇതിൽപ്പെടും. പൂജാവേളകളിലെല്ലാം ക്ഷേത്രനടഅടച്ച് നേദ്യം സമർപ്പിക്കേണ്ടതിനാലാണ് വർഷങ്ങൾക്ക് മുമ്പ് സീസണിൽ ഉദയാസ്തമന പൂജ മാസപൂജാവേളകളിലാക്കിയത്. നെയ്യഭിഷേകം പുനരാരംഭിക്കുമ്പോൾ ഉദായസ്തമന പൂജ മണ്ഡലകാലത്ത് ഒഴിവാക്കും.
തീർത്ഥാടകവാഹനത്തിന് നിലയ്ക്കൽ വരെയാണ് പ്രവേശനാനുമതി. തീർത്ഥാടകർ അവിടെയിറങ്ങി കെ.എസ്.ആർ.ടി.സിയുടെ നിലയ്ക്കൽ -പമ്പ ചെയിൻസർവീസിൽ കയറിപ്പോകണം. ചെറുവാഹനങ്ങളുടെ ഡ്രൈവർ ശബരിമലയ്ക്ക് പോകുന്നില്ലെങ്കിൽ തീർത്ഥാടകരെ പമ്പയിൽ ഇറക്കുന്നതിന് അനുമതിയുണ്ട്. തിരികെ വാഹനം നിലയ്ക്കലിൽ എത്തി പാർക്ക് ചെയ്യണം. പമ്പ ഗണപതികോവിലിലെ നടപ്പന്തലിലെ കൗണ്ടറിലാണ് വെർച്വൽക്യൂ വെരിഫിക്കേഷൻ.
ശബരിമല: ഹലാൽ ശർക്കരയ്ക്ക്
എതിരായ ഹർജിയിൽ വിശദീകരണം തേടി
കൊച്ചി: ശബരിമലയിൽ അപ്പം, അരവണ നിർമ്മാണത്തിന് ഹലാൽ സർട്ടിഫിക്കറ്റുള്ള ശർക്കര ഉപയോഗിക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ. കുമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും വിശദീകരണം തേടി. ഇക്കാര്യത്തിൽ ശബരിമല സ്പെഷ്യൽ കമ്മിഷണർ റിപ്പോർട്ട് നൽകണമെന്നും നിർദ്ദേശിച്ച ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി ഇന്നു പരിഗണിക്കാൻ മാറ്റി. ശബരിമലയിൽ നിവേദ്യത്തിനും പ്രസാദത്തിനും ഉപയോഗിക്കുന്ന സാധനങ്ങൾ പരിശുദ്ധവും പവിത്രവുമായിരിക്കണമെന്നാണ് ഹർജിക്കാരന്റെ വാദം. അപ്പം, അരവണ നിർമ്മണത്തിനുള്ള ശർക്കര അടക്കമുള്ള വസ്തുക്കളുടെ ഗുണമേന്മ പല ഘട്ടങ്ങളിലായി പരിശോധിച്ച് ഉറപ്പാക്കുന്നുണ്ടെന്ന് സർക്കാരും ദേവസ്വം ബോർഡും വ്യക്തമാക്കി. പമ്പയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നേതൃത്വം നൽകുന്ന ലാബിൽപരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കിയശേഷമേ ശർക്കര സന്നിധാനത്തേക്ക് കടത്തി വിടുകയുള്ളൂ. സന്നിധാനത്തു തയ്യാറാക്കുന്ന അപ്പവും അരവണയും ഗുണമേന്മ ഉറപ്പാക്കിയാണ് വിതരണം ചെയ്യുന്നതെന്നും സർക്കാർ വിശദീകരിച്ചു. 2019 ൽ ഓർഡർ ചെയ്ത ശർക്കരയുടെ ചില പായ്ക്കറ്റുകളിലാണ് ഹലാൽ സർട്ടിഫൈഡ് എന്നു രേഖപ്പെടുത്തിയിട്ടുള്ളത്. ഇതു ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കാനായി രേഖപ്പെടുത്തിയിട്ടുള്ളതാണെന്നും ബോർഡിന്റെ അഭിഭാഷകൻ പറഞ്ഞു. തുടർന്നാണ് സർക്കാരും ദേവസ്വം ബോർഡും വിശദീകരണം നൽകാൻ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചത്.
പമ്പ ഞുണങ്ങാറിൽ താത്കാലിക
സ്റ്റീൽപാലം പരിഗണനയിലെന്ന് സർക്കാർ
കൊച്ചി: പമ്പയിൽ ഞുണങ്ങാറിനു കുറുകെ സ്റ്റീൽ പാളികൾ ഉപയോഗിച്ച് താത്കാലിക പാലമുണ്ടാക്കുന്നതിനെക്കുറിച്ച് സജീവമായി ആലോചിക്കുന്നതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സമാനമായ സ്റ്റീൽ പാലത്തിന്റെ ചിത്രവും ബന്ധപ്പെട്ട വിവരങ്ങളും ഉൾപ്പെടുത്തി ഇന്ന് റിപ്പോർട്ട് നൽകാമെന്നും സർക്കാരിനു വേണ്ടി ഹാജരായ സീനിയർ ഗവ. പ്ളീഡർ കെ. രാജ്മോഹൻ വിശദീകരിച്ചു. സ്വീവേജ് പ്ളാന്റിലേക്കുള്ള രാസവസ്തുക്കളും മറ്റും കൊണ്ടുപോകുന്നതിനായി ഞുണങ്ങാറിനു കുറുകേ നിർമ്മിച്ചിരുന്ന തടയണ ശക്തമായ മഴയിൽ ഒലിച്ചു പോയതിനെത്തുടർന്ന് ഇവിടെ ബെയ്ലിപ്പാലം അടിയന്തരമായി നിർമ്മിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇക്കാര്യം വ്യക്തമാക്കി ശബരിമല സ്പെഷ്യൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിനെത്തുടർന്ന് ദേവസ്വം ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്ന ഹർജിയിലാണ് സർക്കാർ ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ഇവിടെ ബെയ്ലിപ്പാലം നിർമ്മിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് കരസേന വാക്കാൽ അറിയിച്ചെന്ന് കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ അസി. സോളിസിറ്റർ ജനറൽ വ്യക്തമാക്കിയിരുന്നു. അതേസമയം സ്വീവേജ് പ്ളാന്റിലെ ഉപയോഗത്തിനുള്ള രാസവസ്തുക്കൾ നാലോ അഞ്ചോ ദിവസത്തേക്ക് മാത്രമേ സ്റ്റോക്ക് ഉള്ളൂവെന്ന് ദേവസ്വം ബോർഡും അറിയിച്ചു. നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ ബയോടോയ്ലെറ്റുകൾ സ്ഥാപിക്കുന്നതിനും പമ്പയിലെയും നിലയ്ക്കലിലെയും ടോയ്ലെറ്റ് ടെൻഡറുകളിലും ഹൈക്കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ഇന്ന് അപേക്ഷ നൽകുമെന്നും വ്യക്തമാക്കി. തുടർന്ന് ഹർജി ഇന്നുച്ചയ്ക്ക് പരിഗണിക്കാൻ മാറ്റി.
ശബരിമലയിൽ ഇന്ന്
പുലർച്ചെ 3.30 : പള്ളി ഉണർത്തൽ
4.00: നട തുറക്കൽ
4.05 : .അഭിഷേകം
4.30 : ഗണപതി ഹോമം
5 മണി മുതൽ 7 മണി വരെ നെയ്യഭിഷേകം
7.30 : ഉഷപൂജ
8 .00: മുതൽ ഉദയാസ്തമന പൂജ
11.30 : 25 കലശാഭിഷേകം തുടർന്ന് കളഭാഭിഷേകം
12.00 : ഉച്ചപൂജ
1.00 : നട അടയ്ക്കൽ
വൈകിട്ട് 4.00: നട തുറക്കൽ
6.30 : ദീപാരാധന
7 .00: പടിപൂജ
9.00: അത്താഴപൂജ
9.50 : ഹരിവരാസനം
10.00 : നട അടയ്ക്കൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |