അബുദാബി: 18 വയസ്സിന് മുകളിലുള്ള എല്ലവർക്കും വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുമെന്ന് യു.എ.ഇ ആരോഗ്യമന്ത്രാലയം. രണ്ടാമത്തെ ഡോസ് എടുത്ത് ആറ് മാസം പൂർത്തിയായവർക്കാണ് ഫൈസർ, സ്പുട്നിക് വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് നൽകുന്നത്. ബൂസ്റ്റർ എടുക്കുന്നവർ ഇതേ വാക്‌സിനുകളുടെ രണ്ട് ഡോസും സ്വീകരിച്ചിരിക്കണം.
പ്രായമായവർ, ഭിന്ന ശേഷിക്കാർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, വൃക്ക രോഗം, ഹൃദ്രോഗം, ശ്വാസകോശ സംബന്ധിയായ അസുഖങ്ങളുള്ളവർ, അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയരായതിനാലും മറ്റും പ്രതിരോധ ശേഷി കുറഞ്ഞവർ തുടങ്ങിയവർ ബൂസ്റ്റർ എടുത്തിരിക്കണമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. ഫരീദ അൽ ഹുസനി അറിയിച്ചു. വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ച് ആറ് മാസത്തിന് ശേഷം പ്രതിരോധ ശേഷി കുറയുന്നതായി പഠനത്തിൽ തെളിഞ്ഞതോടെയാണ് ബൂസ്റ്റർ നൽകുന്നത്. നേരത്തേ ബൂസ്റ്റർ ഡോസുകൾ ചില മുൻഗണനാ വിഭാഗങ്ങളിൽപ്പെട്ടവർക്ക് മാത്രമായിരുന്നു നൽകിയിരുന്നത്. നിലവിൽ ചൈനീസ് വാക്സിനായ സിനോഫാമിന്റെ രണ്ട് ഡോസുകൾ സ്വീകരിച്ച് ആറു മാസം കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നുണ്ട്.
ഒമിക്രോൺ: നീരീക്ഷണം ശക്തം
കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെക്കുറിച്ച് ആരോഗ്യ മന്ത്രാലയം നിരീക്ഷണം നടത്തിവരികയാണെന്നും പുതിയ സാഹചര്യങ്ങൾ വിലയിരുത്തി ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും സർക്കാർ മീഡിയ ബ്രീഫിംഗിനിടെ ഔദ്യോഗിക വക്താവ് അറിയിച്ചു. പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാൻ വാക്‌സിനേഷനോടൊപ്പം മാസ്ക് ധാരണം, കൈകൾ അണുവിമുക്തമാക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ മാർഗ്ഗങ്ങളും പ്രധാനമാണെന്നും വക്താവ് വ്യക്തമാക്കി.
ഒന്നാം ഡോസ് 100 ശതമാനം
രാജ്യത്ത് അർഹരായ 100 ശതമാനം പേരും വാക്‌സിന്റെ ഒന്നാം ഡോസ് സ്വീകരിച്ചു കഴിഞ്ഞു.
എന്നാൽ ഇത് ശാശ്വതമല്ലെന്നും രാജ്യത്തെ ജനസംഖ്യ അനുദിനം മാറിക്കൊണ്ടിരിക്കുന്നതാണെന്നും സർക്കാർ വക്താവ് അറിയിച്ചു. സ്വദേശികളും വിദേശികളും ഉൾപ്പെടെ ജനസംഖ്യയുടെ 90.3 ശതമാനം പേരും രണ്ടാം ഡോസും സ്വീകരിച്ചു കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |