ന്യൂഡൽഹി: ഒമിക്രോൺ കണ്ടെത്തിയ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാർ ചുരുങ്ങിയത് നാല് മുതൽ ആറ് മണിക്കൂർ വരെ വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്നേക്കും. കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ എത്തുന്ന യാത്രക്കാർ വിമാനത്താവളത്തിൽ വച്ച് തന്നെ ആർ ടി പി സി ആർ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവാണെന്ന് ഉറപ്പാക്കണം. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായാൽ മാത്രമേ ഇവർക്ക് വിമാനത്താവളത്തിൽ നിന്ന് പുറത്ത് കടക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ ഈ കൊവിഡ് പരിശോധനയുടെ ഫലം അറിയാൻ നാല് മുതൽ ആറ് മണിക്കൂർ വരെ എടുത്തേക്കാമെന്നതാണ് വിദേശ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്. ഇന്ന് അർദ്ധരാത്രി മുതലാണ് പുതിയ മാർഗനിർദേശം നിലവിൽ വരുന്നത്.
ന്യൂഡൽഹി വിമാനത്താവളത്തിൽ കൊവിഡ് പരിശോധനയ്ക്കായി സർക്കാർ ചുമതലപ്പെടുത്തിയ ഏജൻസിക്ക് 400 മുതൽ 500 വരെ സാംപിളുകൾ ഒരു മണിക്കൂറിൽ പരിശോധിക്കാൻ സാധിക്കും. എന്നാൽ ആയിരക്കണക്കിന് യാത്രക്കാരാണ് വരുന്ന ദിവസങ്ങളിൽ ആഫ്രിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും ഇന്ത്യയിൽ എത്തുന്നത്. ഇവരുടെ എല്ലാം പരിശോധനാ ഫലങ്ങൾ ലഭിക്കാൻ മണിക്കൂറുകളെടുത്തേക്കാമെന്നതാണ് അധികൃതരെ ചുറ്റിക്കുന്നത്. വിമാനത്താവളത്തിലെ കൊവിഡ് പരിശോധനാ ഫലങ്ങൾ മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും ഇത് ഉടനെ നടപ്പിൽ വരുമെന്നും വിമാനത്താവള അധികൃതർ മാദ്ധ്യമങ്ങളെ അറിയിച്ചു.
കൊവിഡ് പരിശോധനയ്ക്ക് ശേഷം യാത്രക്കാർ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്താണ് തങ്ങളുടെ ഫലം വരുന്നത് വരെ കാത്തിരിക്കേണ്ടതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ ആയിരക്കണക്കിന് യാത്രക്കാർ വരുമ്പോൾ എങ്ങനെ സാമൂഹിക അകലം പാലിക്കാൻ സാധിക്കുമെന്നതിനെ കുറിച്ച് വിമാനത്താവള അധികൃതർക്കും വ്യക്തമായ ധാരണയില്ല. നിലവിലെ അവസ്ഥ അനുസരിച്ച് ന്യൂഡൽഹി വിമാനത്താവളത്തിൽ എത്ര കൊവിഡ് പരിശോധനാ കേന്ദ്രങ്ങൾ തുറക്കുമെന്ന് പോലും അധികൃതർ വ്യക്തമാക്കിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |