ന്യൂഡൽഹി: നടി ജാക്വലിൻ ഫെർണാണ്ടസിന് തട്ടിപ്പുകാരനായ സുകേഷ് ചന്ദ്രശേഖർ സമ്മാനിച്ച പത്ത് കോടി രൂപ മൂല്യം വരുന്ന സമ്മാനങ്ങളിൽ അൻപത്തിരണ്ട് ലക്ഷം രൂപ വിലമതിക്കുന്ന കുതിരയും, ഒൻപത് ലക്ഷം രൂപ വിലയുള്ള പേർഷ്യൻ പൂച്ചയും ഉൾപ്പെടുന്നുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസി ഡൽഹി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തീഹാർ ജയിലിൽ കഴിയുന്ന വ്യവസായിയുടെ ഭാര്യയിൽ നിന്നും സുകേഷ് ചന്ദ്രശേഖർ ഇരുന്നൂറ് കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് ഇഡിയുടെ പുതിയ വെളിപ്പെടുത്തൽ.
നടി ജാക്വലിൻ ഫെർണാണ്ടസിനോടൊപ്പം നടി നോറ ഫത്തേഹിയുടെ പേരും കുറ്റപത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. നടിയ്ക്ക് ഒരു ബി എം ഡബ്ള്യു കാറും ഒരു ഐഫോണും സമ്മാനിച്ചതായി സുകേഷ് ചന്ദ്രശേഖർ വെളിപ്പെടുത്തിയതിന് പിന്നാലെ നോറ ഫത്തേഹിയെയും ഇഡി ചോദ്യം ചെയ്തിരുന്നു.
ഈ വർഷം ജനുവരിയോടെയാണ് സുകേഷും ജാക്വലിനും സൗഹൃദത്തിലായതെന്നും തുടർന്ന് സുകേഷ് താരത്തിന് സമ്മാനങ്ങൾ നൽകാൻ തുടങ്ങിയെന്നും കുറ്റപത്രത്തിൽ പറയുന്നു. സമ്മാനങ്ങളിൽ ആഭരണങ്ങൾ, മൺപാത്രങ്ങൾ, നാല് പേർഷ്യൻ പൂച്ചകൾ എന്നിവ ഉൾപ്പെടുന്നുവെന്നും ഇഡി വ്യക്തമാക്കി. തട്ടിപ്പുകേസിൽ സുകേഷ് ജയിലിൽ ആയതിനുശേഷവും നടി ഫോണിൽ ബന്ധപ്പെടാറുണ്ടായിരന്നതായും ഇഡി വെളിപ്പെടുത്തി.
ജാമ്യത്തിലിറങ്ങിയ സുകേഷ് നടിയ്ക്ക് മുംബയിൽ നിന്നും ഡൽഹിയിലേയ്ക്കും, ഡൽഹിയിൽ നിന്ന് ചെന്നൈയിലേയ്ക്കും വിമാനം ബുക്ക് ചെയ്തതായും ഇരുവരും ചെന്നൈയിലെ ഒരു ഹോട്ടലിൽ തങ്ങിയതായും കുറ്റപത്രത്തിൽ പറയുന്നു. നടിയുടെ ബന്ധുക്കൾക്കായും സുകേഷ് വലിയ തുകകൾ ചെലവാക്കിയതായും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |