ന്യൂഡൽഹി: ഒമിക്രോൺ വൈറസിനെ കൊവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് വഴി പിടിച്ചുകെട്ടാൻ സാധിക്കില്ലെന്ന് ഐ സി എം ആർ സയന്റിഫിക്ക് അഡ്വൈസറി കമ്മിറ്റി തലവൻ ഡോ ജയപ്രകാശ് മുള്ളിയിൽ പറഞ്ഞു. ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഡോ ജയപ്രകാശ് ഇത് പറഞ്ഞത്. ഇന്ത്യയിൽ എല്ലാവർക്കും ഒമിക്രോൺ പിടിപെടുമെന്നും രോഗം പടർന്നു പിടിക്കുന്നത് തടയാൻ ഇപ്പോഴത്തെ സംവിധാനങ്ങൾ അപര്യാപ്തമാണെന്നും ജയപ്രകാശ് മുള്ളിയിൽ വ്യക്തമാക്കി.
പലർക്കും തങ്ങൾ ഒമിക്രോൺ ബാധിതരാണോ എന്ന വസ്തുത അറിയില്ലെന്നും രാജ്യത്തെ 80 ശതമാനത്തോളം ആൾക്കാർക്കും തങ്ങൾക്ക് കൊവിഡ് പിടിപെട്ടത് എപ്പോഴാണെന്ന ധാരണ ഉണ്ടാകില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ട് ദിവസത്തിന് ശേഷം മാത്രമായിരിക്കും ലക്ഷണങ്ങൾ കാണിച്ചുതുടങ്ങുന്നതെന്നും ഈ സമയത്തിനുള്ളിൽ നിരവധിപേർക്ക് രോഗിയിൽ നിന്ന് കൊവിഡ് വൈറസ് പിടിപെടാൻ സാദ്ധ്യതയുണ്ടെന്നും ഡോക്ടർ വ്യക്തമാക്കി. രണ്ട് ദിവസത്തിന് ശേഷം മാത്രമേ കൊവിഡ് ടെസ്റ്റിൽ പോലും വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താൻ സാധിക്കുകയുള്ളു. ഇക്കാരണത്താൽ തന്നെ വൈറസ് ബാധിതനായ വ്യക്തിയുമായി അടുത്തിടപഴകിയ ലക്ഷണങ്ങൾ ഒന്നുമില്ലാത്ത ആളെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐ സി എം ആർ ബൂസ്റ്റർ ഡോസ് നൽകാൻ ഇതുവരെയായും ആവശ്യപ്പെട്ടിട്ടില്ലെന്നും മുൻകരുതൽ ഡോസുകൾ മാത്രമാണ് നിർദ്ദേശിച്ചതെന്നും ഡോക്ടർ പറഞ്ഞു. 60 വയസിന് മുകളിലുള്ളവരിൽ നടത്തിയ പരീക്ഷണങ്ങളിൽ രണ്ടാമത്തെ ഡോസ് നൽകിയിട്ടും ഇവരിൽ കാര്യമായ മാറ്റങ്ങളൊന്നും കാണാത്തതിനാലാണ് ബൂസ്റ്റർ ഡോസ് ഐ സി എം ആർ നിർദ്ദേശിക്കാത്തതെന്നും ഡോക്ടർ പറഞ്ഞു.
അതേസമയം ഒമിക്രോൺ വ്യാപനത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും കാലക്രമേണ വൈറസിന്റെ ശക്തി ക്ഷയിച്ചുവരികയാണെന്നും ഡോ ജയപ്രകാശ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |