കൊച്ചി: കടംവാങ്ങിയ പണം തിരികെച്ചോദിച്ച യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കാലടി മഞ്ഞപ്ര പാലാട്ടിൽ വീട്ടിൽ ബൈജുവിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു. മഞ്ഞപ്ര മാടൻവീട്ടിൽ ബിജുവിനെ (31) കുത്തിക്കൊലപ്പെടുത്തിയ കേസിൽ മൂവാറ്റുപുഴ സെഷൻസ് കോടതിയാണ് ബൈജുവിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ഇതിനെ ചോദ്യംചെയ്ത് ബൈജു നൽകിയ അപ്പീൽ ജസ്റ്റിസ് കെ. വിനോദ്ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് തള്ളി.
2011 നവംബർ 24ന് വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം. ചായക്കടയിൽ ബൈജു സംസാരിച്ചിരിക്കവെ അവിടെയെത്തിയ ബിജു പണം തിരികെച്ചോദിച്ചു. തന്നെ മോശക്കാരനാക്കാനാണ് പണം തിരികെച്ചോദിക്കുന്നതെന്ന് പറഞ്ഞ് ബൈജു തട്ടിക്കയറി. തുടർന്ന് ചായക്കടയ്ക്കുള്ളിലേക്ക് പോയി കത്തി എടുത്തുകൊണ്ടു വന്ന് ബിജുവിനെ കുത്തിവീഴ്ത്തിയെന്നാണ് കേസ്. കഴുത്തിനു തൊട്ടുതാഴെ കുത്തേറ്റ ബിജു പിന്നീട് ആശുപത്രിയിൽ മരിച്ചു. കൊലപ്പെടുത്താൻ വേണ്ടിത്തന്നെയാണ് പ്രതി ആക്രമിച്ചതെന്ന് വിലയിരുത്തിയ ഡിവിഷൻബെഞ്ച് വിചാരണക്കോടതി വിധിച്ചശിക്ഷ ശരിവെക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |