വ്യാഴാഴ്ചവരെ അറസ്റ്റ് പാടില്ല
അഞ്ച് പ്രതികളെ ചോദ്യം ചെയ്യും
സമയം രാവിലെ 9 മുതൽ രാത്രി 8 വരെ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെ അഞ്ച് പ്രതികളെ ഇന്നു മുതൽ മൂന്നു ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഈ ദിവസങ്ങളിൽ പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരാകാനും വ്യാഴാഴ്ച വരെ ഇവരെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ബന്ധു അപ്പുവെന്ന കൃഷ്‌ണ പ്രസാദ്, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നൽകിയത്. കേസിൽ മുൻകൂർ ജാമ്യം തേടി ഇവർ നൽകിയ ഹർജികളിലാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ഇടക്കാല ഉത്തരവ്.
ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ രാത്രി എട്ടു വരെ ചോദ്യം ചെയ്തശേഷം ഇവരെ വിട്ടയയ്‌ക്കണം. ചോദ്യം ചെയ്യലിൽ ലഭിക്കുന്ന വിവരങ്ങളും മറ്റു തെളിവുകളും വ്യാഴാഴ്ച രാവിലെ മുദ്രവച്ച കവറിൽ ഹാജരാക്കാനും സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചു. ഹർജികൾ വ്യാഴാഴ്ച രാവിലെ പരിഗണിക്കും.
ദിലീപിന്റെ വാദം
നടിയെ ആക്രമിച്ച കേസിൽ തന്നെ അറസ്റ്റ് ചെയ്ത പൊലീസുദ്യോഗസ്ഥരുടെ ദൃശ്യങ്ങൾ കണ്ടപ്പോൾ 'ഇവരൊക്കെ അനുഭവിക്കു'മെന്ന് ദിലീപ് പറഞ്ഞത് ശാപവാക്കുകൾ മാത്രം. അതിന്റെ പേരിൽ ഗൂഢാലോചനക്കുറ്റം ചുമത്താനാവില്ല.
പൊലീസിന് ദിലീപിനോടുള്ള വൈരാഗ്യമാണ് പുതിയ കേസിനു കാരണം
അന്വേഷണോദ്യോഗസ്ഥനായ ബൈജു പൗലോസിനെ നാളെ ട്രക്കോ മറ്റോ ഇടിച്ചാൽ നമ്മളാണ് ചെയ്തതെന്നു പറയുമല്ലോയെന്നാണ് സഹോദരീ ഭർത്താവ് സുരാജ് പറഞ്ഞത്. നാലര വർഷം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കൂടുതൽ കുടുക്കാനാണ് പുതിയ കേസ് കെട്ടിച്ചമച്ചത്.
പ്രോസിക്യൂഷൻ വാദം
അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയതിന് ശാപവാക്കു മാത്രമല്ല, വീഡിയോ തെളിവുകളുമുണ്ട്.
ഗൂഢാലോചന വ്യക്തമാക്കുന്ന ഡിജിറ്റൽ തെളിവുകളുണ്ട്.
തെളിവുകൾ വെളിപ്പെടുത്താനോ പ്രതിഭാഗത്തിനു നൽകാനോ കഴിയില്ല
സാക്ഷികളെ വെളിപ്പെടുത്തിയാൽ പ്രതികളുടെ ആളുകൾ അവരെ വളയും.
സത്യം പുറത്തുവരാൻ ദിലീപിനെ ഉൾപ്പെടെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം.
നടിയെ ആക്രമിച്ച കേസിലെ 22 സാക്ഷികളിൽ 20 പേരും കൂറുമാറി.
രണ്ടുപേർ മാത്രമാണ് പ്രോസിക്യൂഷനെ സഹായിച്ചത്. ഇവരെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ കേസുകൾ കോടതിയിലാണ്.
ലൈംഗികാതിക്രമത്തിന് ക്വട്ടേഷൻ നൽകുന്നത് നിയമനിർമ്മാതാക്കൾ പോലും ചിന്തിക്കാത്ത കുറ്റകൃത്യമാണ്.
കോടതിയുടെ നിരീക്ഷണങ്ങൾ
പ്രതികൾക്കെതിരായ ആരോപണം ഗൗരവമുള്ളത്
പ്രോസിക്യൂഷന്റെ ചില തെളിവുകൾ അലോസരപ്പെടുത്തുന്നു
പ്രതികൾ അന്വേഷണവുമായി പൂർണമായി സഹകരിക്കണം.
അന്വേഷണം തടസപ്പെടുത്തിയാൽ സംരക്ഷണം റദ്ദാക്കും.
അന്വേഷണത്തിൽ ഇടപെടുന്നത് ചിന്തിക്കുകപോലും ചെയ്യരുതെന്ന് ദിലീപ് ഉൾപ്പെടെയുള്ളവരെ അറിയിക്കണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |