തിരുവനന്തതപുരം : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിൻ്റെ മൊബെൽ ഫോണുകൾ കിട്ടിയേ തീരൂ എന്ന് ക്രൈംബ്രാഞ്ചിന്റെ നോട്ടീസിന് മറുപടിയുമായി താരം. നിർണായക തെളിവുകൾ ദിലീപിൻ്റെ പഴയ മൊബൈൽ ഫോണിലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.. വീട്ടിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് ദിലീപ് അപ്പോൾ ഉപയോഗിക്കുന്ന ഫോൺ ആയിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് ഇത് പഴയ ഫോൺ അല്ല എന്ന് മനസ്സിലായത്.
ദിലീപിന്റെ അനുജൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരുടെ ഫോണുകളും മാറിയതായി തെളിഞ്ഞിട്ടുണ്ട്. ഇവരെല്ലാവരും ഒരേ ദിവസം തന്നെയാണ് മൊബൈലുകൾ മാറിയത് എന്നതും സംശയം ജനിപ്പിക്കുന്നു. ഗൂഢാലോചന കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയായിരുന്നു ഇത്.
അതേസമയം തന്റെ ഫോണുകൾ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാക്കാനാവില്ലെന്നാണ് ദിലീപ് ഇന്ന് വൈകിട്ട് മറുപടി നൽകിയത്. ഇപ്പോൾ അന്വേഷിക്കുന്ന കേസുമായി ബന്ധപ്പെട്ട തെളിവുകൾ ഒന്നും ഫോണിൽ ഇല്ല. ഹാജരാക്കാൻ ആവശ്യപ്പെട്ട ഫോണുകൾ ഒന്നും കേസുമായി ബന്ധമുള്ളതല്ല എന്നും ക്രൈംബ്രാഞ്ചിന്റെ നോട്ടീസിന് മറുപടിയായി ദിലീപ് അറിയിച്ചു.അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ല; ഫോണുകൾ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാക്കാൻ കഴിയില്ലെന്നും അഭിഭാഷകന് കൈമാറിയിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു.
ബാങ്കിംഗ് ആവശ്യത്തിന് ഉപയോഗിക്കുന്ന ഫോൺ ആണ് ഹാജരാക്കാൻ ആവശ്യപ്പെടുന്നത്. മറ്റൊരു ഫോണിൽ ബാലചന്ദ്രകുമാറിനെതിരായ തെളിവാണ്. ഈ ഫോൺ വിവരങ്ങൾ വീണ്ടെടുക്കാൻ താൻ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഒരാഴ്ചയ്ക്ക് അകം ഫലം കിട്ടും. ഈ ഫലം താൻ കോടതിക്ക് കൈമാറാം .പ്രതി എന്ന നിലയിൽ തനിക്ക് നോട്ടീസ് നൽകാൻ നിയമപരമായി അന്വേഷണ സംഘത്തിന് കഴിയില്ല. നോട്ടീസ് പിൻവലിക്കണം. നോട്ടീസ് തനിക്ക് നൽകുന്നതിനു മുൻപ് മാദ്ധ്യമങ്ങൾക്ക് നൽകി. അന്വേഷണ ഉദ്യോഗസ്ഥന്റെ ഫോൺ പിടിച്ചെടുത്തു പരിശോധിക്കണമെന്നും ദിലീപ് പറയുന്നു
കോടതിയിലും മൊബൈൽഫോൺ ഹാജരാകാത്തത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകും. ഫോൺ ഹാജരാക്കാത്തത് അന്വേഷണത്തോടുള്ള നിസ്സഹകരണമാണെന്നാണ് ക്രൈംബ്രാഞ്ച് വ്യാഖ്യാനിക്കുക. കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് നിലപാട് ദിലീപിന്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുമ്പോൾ ഉയർത്തും.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണസംഘത്തെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപിനെയും മറ്റ് നാല് പ്രതികളെയും മൂന്നു ദിവസത്തേക്കാണ് ചോദ്യം ചെയ്തതായി കോടതി അനുവദിച്ചിരുന്നത്. 33 മണിക്കൂർ ചോദ്യം ചെയ്തിട്ടും പ്രതികളിൽനിന്ന് പൂർണമായ വിവരം അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. വ്യാഴാഴ്ചയാണ് കേസിൽ ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടത്. എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ കേസിന്റെ പുരോഗതി വിലയിരുത്തിയ ശേഷമാകും റിപ്പോർട്ടിന് അന്തിമരൂപം നൽകുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |