ന്യൂഡൽഹി:മഹാത്മാഗാന്ധി സർവ്വകലാശാല സ്വകാര്യവൽക്കരണത്തിന് ശ്രമിക്കുകയാണെന്ന് സുപ്രീം കോടതി. സർവ്വകലാശാലയുടെ സ്വാശ്രയ സ്ഥാപനങ്ങളെ സിപാസ് എന്ന സർക്കാർ സൊസൈറ്റിക്ക് കൈമാറിയതുയായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെ ജസ്റ്റിസ് യു.യു ലളിതിന്റെ ബെഞ്ച് രൂക്ഷമായി വിമർശിച്ചു. സർവ്വകലാശാല എങ്ങനെ പ്രവർത്തിക്കണമെന്ന് അറിയില്ലേയെന്ന് കോടതി ചോദിച്ചു. വളഞ്ഞ വഴിയിലൂടെ ജീവനക്കാരെ പിരിച്ച് വിടുകയാണ്. സിപാസ് സ്ഥിരം ജീവനക്കാരെ ഉൾപ്പെടെ പിരിച്ച് വിട്ടപ്പോൾ അവർ കേരള ഹൈക്കോടതിയെ സമീപിച്ചു. പിരിച്ച് വിടൽ റദ്ദാക്കി പഴയ തസ്തികകളിൽ നിയമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ എം.ജി സർവ്വകലാശാലയും സിപാസും നൽകിയ ഹർജികൾ തള്ളിയാണ് സുപ്രീം കോടതിയുടെ വിമർശനം.
സിപാസിന്
കൈമാറിയത് തന്ത്രം
മന്ത്രി ഉൾപ്പെടെ ഉന്നതരാണ് സൊസൈറ്റി അംഗങ്ങൾ. ആ സൊസൈറ്റിക്ക് സ്വാശ്രയ സ്ഥാപനങ്ങളെ കൈമാറിയത് തന്ത്രമാണ്. സർക്കാരിന്റെയും സർവ്വകലാശാലയുടെയും ആസ്തിയാണ് കൈമാറിയത്. കുറഞ്ഞ വേതനം നൽകിയാൽ നിലവാരമില്ലാത്തവരെയേ അധ്യാപകരായി കിട്ടൂ എന്നും കോടതി പറഞ്ഞു. പല അധ്യാപകർക്കും വേണ്ടത്ര യോഗ്യതയില്ലാത്തതിനാലാണ് പിരിച്ച് വിട്ടതെന്ന് നിപാസിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. യോഗ്യതയില്ലാത്തവരെ നിലനിർത്തണമെന്ന് നിർദ്ദേശിക്കില്ല. എന്നാൽ പിരിച്ച് വിട്ടവരിൽ നിന്ന് ഇത് വരെ നൽകിയ ശമ്പളം തിരിച്ച് പിടിക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |