കിഴക്കമ്പലം: പുക്കാട്ടുപടിയിൽ പട്ടാപ്പകൽ വീടിന്റെ വാതിൽ തകർത്ത് അകത്തുകയറി പത്തുപവനും 2500 രൂപയും കവർന്ന കേസിൽ രണ്ട് പേരെ തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പന്നിയൂർ കാരക്കോടി പുതിയപുരയിൽ ചപ്പന്റകത്ത് ഷംസീർ (40), തൃശൂർ പുന്നയൂർ പന്തായിൽ സനൽ (37) എന്നിവരാണ് പിടിയിലായത്. പുക്കാട്ടുപടി കാഞ്ഞിരത്താൻമുഗൾ നടുവിൽവീട്ടിൽ വിജയമ്മയുടെ വീട്ടിൽ തിങ്കളാഴ്ചയായിരുന്നു കവർച്ച. സംഭവമറിഞ്ഞയുടൻ പൊലീസ് നടത്തിയ ചടുല നീക്കങ്ങളാണ് 24 മണിക്കൂറിനുള്ളിൽ പ്രതികളെ കുടുക്കിയത്.
ഷംസീർ ആരോഗ്യവർദ്ധക ഉത്പന്നങ്ങളുടെ വില്പനക്കായി എത്തിയാണ് ആളില്ലാതെ പൂട്ടികിടക്കുന്ന വീടുകൾ കണ്ടെത്തുന്നത്. തുടർന്ന് വീടിന്റെ പിൻവാതിൽ പൊളിച്ച്കയറി മോഷണം നടത്തും. സമാന രീതിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനാല് കേസുകൾ ഇയാൾക്കെതിരെയുണ്ട്. വിവിധ ജില്ലകളിലെ ഡയറക്ട് മാർക്കറ്റിംഗ് സ്ഥാപനങ്ങളിൽ ജോലി ചെയ്താണ് മോഷണം. ഒരിടത്ത് മോഷണം നടത്തിയാൽ പിന്നീട് അവിടെ തുടരില്ല. അടുത്ത ജില്ലയിലെ മറ്റൊരു സ്ഥാപനത്തിലാകും പൊങ്ങുന്നത്. ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ഒരു ജില്ലയിൽ മോഷണം നടത്തിയ ശേഷം മറ്റ് ജില്ലയിൽ പോയി സ്വർണ്ണം വിറ്റ് ആർഭാടം ജീവിതം നയിക്കുകയാണ് രീതി. സ്വർണ്ണം വിൽക്കാൻ സഹായിച്ചയാളാണ് ശരത്. മോഷണം നടന്ന വീടിന്റെ സമീപവാസി ഇയാളെക്കുറിച്ച് പൊലീസിന് സൂചന നൽകിയിരുന്നു. തുടർന്ന് സി.സി ടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. വിജയമ്മ ഗർഭിണിയായ മകളുമായി രാവിലെ പതിനൊന്നോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പോയശേഷം വൈകിട്ട് ആറോടെ തിരിച്ചെത്തുന്നതിനിടയിൽ അടുക്കള വാതിലിന്റെ കുറ്റി തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. കിടപ്പുമുറിയിലെ അലമാരി പൂട്ടി താക്കോൽ വീട്ടുകാർ കൊണ്ടുപോയിരുന്നെങ്കിലും പൂട്ട് തകർത്ത് മോഷണം നടത്തുകയായിരുന്നു. എ.എസ്.പി അനൂജ് പലിവാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ വി.എം.കെഴ്‌സൻ. എസ്.ഐ രാജൻ, എസ്.സി.പി.ഒ മാരായ പി.എ. ഷമീർ, സി.എം. കരീം,ടി.ഇ. അൻസാർ, ഇ.എസ്. ബിന്ദു സി.പി.ഒ മാരായ കെ.ബി. മാഹിൻ ഷാ, അരുൺ കെ. കരുൺ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |