പാരീസ് : 75ാമത് കാൻ ഫിലിംഫെസ്റ്റിവലിന് ഫ്രാൻസിൽ വർണാഭമായ തുടക്കം. മേയ് 28 വരെ നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഒമ്പതംഗ ജൂറിയിൽ ഇത്തവണ ബോളിവുഡ് താരം ദീപിക പദുകോണുമുണ്ട്. ഷൗനക് സെന്നിന്റെ ' ഓൾ ദാറ്റ് ബ്രീത്ത് " എന്ന ഡോക്യുമെന്ററി സ്പെഷ്യൽ സ്ക്രീനിംഗ് വിഭാഗത്തിലുണ്ട്. ഇന്ത്യ - ഫ്രഞ്ച് നയതന്ത്ര ബന്ധം 75 വർഷം പിന്നിടുന്ന വേളയിൽ കാനിൽ ഇന്ത്യയ്ക്ക് കൺട്രി ഒഫ് ഓണർ ബഹുമതി നൽകി. ആദ്യമായാണ് ഒരു രാജ്യത്തെ കാനിൽ ഇത്തരത്തിൽ ആദരിക്കുന്നത്.
സത്യജിത് റേ സംവിധാനം ചെയ്ത ' പ്രതിധ്വന്തി"യുടെയും ജി. അരവിന്ദന്റെ ' തമ്പി"ന്റെയും പുതുക്കിയ പതിപ്പുകൾ ക്ലാസിക് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്.
നടൻ ആർ. മാധവന്റെ ' റോക്കട്രി - ദ നമ്പി ഇഫക്ടി"ന്റെ വേൾഡ് പ്രീമിയർ കാനിൽ ഇന്ന് നടക്കും. ജയരാജിന്റെ ' നിറയെ തത്തകളുള്ള മര"വും കാനിൽ പ്രദർശിപ്പിക്കുന്ന ആറ് ഇന്ത്യൻ ചിത്രങ്ങൾക്കൊപ്പമുണ്ട്. ഹോളിവുഡ് നടൻ ടോം ക്രൂസിന്റെ ' ടോപ് ഗൺ : മേവറികി" ന്റെ പ്രീമിയറും ഫെസ്റ്റിവലിലുണ്ട്.
ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ, പൂജ ഹെഗ്‌ഡെ, കമൽ ഹാസൻ, എ.ആർ. റഹ്‌മാൻ, നവാസുദ്ദീൻ സിദ്ദിഖി, ആർ. മാധവൻ, തമന്ന ഭാട്ടിയ, ഉർവ്വശി റൗട്ടേല, കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ തുടങ്ങിയവർ ഇന്ത്യയെ പ്രതിനിധീകരിച്ച് കാനിൽ എത്തി.
സെലെൻസ്കിയുടെ സന്ദേശത്തോടെ തുടക്കം
സിനിമ ഒരിക്കലും നിശബ്ദമാകുന്നില്ലെന്ന് തെളിയിക്കാൻ ഇന്ന് നമുക്കൊരു പുതിയ ചാപ്ലിനെ ആവശ്യമാണെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രദർശിപ്പിച്ച വിഡിയോ സന്ദേശത്തിലാണ് സെലെൻസ്കിയുടെ പരാമർശം.
റഷ്യൻ അധിനിവേശത്തെയും സെലെൻസ്കി തന്റെ സന്ദേശത്തിൽ വിമർശിച്ചു. ' മനുഷ്യന്റെ വെറുപ്പ് അവസാനിക്കും. ഏകാധിപതികൾ ഇല്ലാതാകും. ജനങ്ങളിൽ നിന്ന് അവർ നേടിയെടുത്ത അധികാരം തിരികെ ജനങ്ങൾക്ക് തന്നെ ലഭിക്കും. മനുഷ്യൻ മരിക്കുന്ന കാലത്തോളം സ്വാതന്ത്ര്യം ഒരിക്കലും നശിക്കുകയില്ല. " ചാർലി ചാപ്ലിന്റെ ലോക പ്രശസ്ത സിനിമയായ ' ദ ഗ്രേറ്റ് ഡിക്റ്റേറ്ററി"ലെ വാചകങ്ങൾ സെലെൻസ്കി ഓർമിച്ചു.
സിനിമാ ലോകത്തിന്റെ പിന്തുണ തന്റെ രാജ്യത്തിനുണ്ടാകണമെന്നും സെലെൻസ്കി വീഡിയോ സന്ദേശത്തിൽ അഭ്യർത്ഥിച്ചു. നിറഞ്ഞ കൈയ്യടികളോടെയാണ് സെലെൻസ്കിയുടെ സന്ദേശത്തെ കാൻ വേദി ഏറ്റെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |