പാട്ന: ''അച്ഛൻ കിട്ടുന്ന കാശിന് മുഴുവൻ മദ്യം വാങ്ങിക്കുടിക്കും. ഫീസ് കൊടുക്കാത്തതിനാൽ സ്കൂളിൽ നിന്ന് പുറത്താക്കി. സർക്കാർ സ്കൂളിലാണേൽ അദ്ധ്യാപകരുമില്ല. മുഖ്യമന്ത്രീ എനിക്കും പഠിക്കണം.'
തൊഴുകൈയോടെ കണ്ണീരിൽ കുതിർന്ന കുഞ്ഞുസോനുവിന്റെ വാക്കുകൾ ബീഹാറിന്റെ ഉള്ളുലച്ചു. ജനസമ്പർക്ക പരിപാടിക്കിടെയാണ് ആറാം ക്ളാസുകാരൻ സോനുകുമാർ (12) ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സഹായം തേടിയത്. പലവഴിയിൽ നിന്നായി പഠിപ്പിക്കാമെന്ന വാഗ്ദാനങ്ങൾ അവന് ലഭിച്ചെങ്കിലും സോനുവിന്റെ നൊമ്പരം ബീഹാറിൽ പുതിയ രാഷ്ട്രീയവിവാദത്തിനാണ് തിരികൊളുത്തി.
നളന്ദയിലെ കല്യാൺ ബിഗ ഗ്രാമത്തിൽ സോനുവിന്റെ വീടു തേടിയെത്തി രാഷ്ട്രീയ നേതാക്കളുടെയും മാദ്ധ്യമ പ്രവർത്തകരുടെയും ഒഴുക്കാണ്.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനസമ്പർക്ക പരിപാടിക്കിടെ കൂപ്പുകൈകളുമായി സഹായം ചോദിച്ചെത്തിയ സോനുവിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് വൈറലായത്. മദ്യപനായ അച്ഛൻ കുടുംബം നോക്കാത്തതിനാൽ തനിക്ക് പഠനസഹായം വേണമെന്നായിരുന്നു സോനുവിന്റെ അപേക്ഷ. സർക്കാർ സ്‌കൂളിൽ അദ്ധ്യാപകരില്ലെന്നും ഫീസ് അടയ്‌ക്കാത്തതിനാൽ സ്വകാര്യ സ്‌കൂളിൽ നിന്നു തന്നെ പുറത്താക്കിയെന്നും സോനു പരാതിപ്പെട്ടു.
മദ്യനിരോധനം നിലവിലുള്ള ബീഹാറിൽ മദ്യപനായ അച്ഛൻ കാരണം കുട്ടിയുടെ പഠനം മുടങ്ങുന്നുവെന്ന വാർത്ത നിതീഷ് കുമാറിന്റെ രാഷ്ട്രീയ എതിരാളികൾ ആയുധമാക്കി. സർക്കാർ സ്‌കൂളുകളെക്കുറിച്ചുള്ള നിതീഷിന്റെ മേനിപറച്ചിലും പരിഹസിക്കപ്പെട്ടു. സോനുവിനെപ്പോലുള്ള പാവപ്പെട്ട വിദ്യാർത്ഥികൾക്കായി 'ലാലു പാഠശാലകൾ' തുറക്കുമെന്ന് ആർ.ജെ. ഡി നേതാവ് തേജ് പ്രതാപ് യാദവ് പ്രഖ്യാപിച്ചു. ബോളിവുഡ് താരങ്ങളും സോനുവിന് സഹായവുമായെത്തി.
നളന്ദയിൽ സോനുവിന്റെ വസതിയിലെത്തിയ ബി.ജെ.പി നേതാവ് സുശീൽ കുമാർ മോദി, നവോദയ സ്‌കൂളിൽ പ്രവേശനം വാഗ്ദാനം ചെയ്‌തു. സോനുവിനെ കാണാനെത്തിയ ജന അധികാർ പാർട്ടി നേതാവ് പപ്പു യാദവ് അരലക്ഷം രൂപ സമ്മാനിച്ചു. ചാനലുകാരും സോനുവിന്റെ പിന്നാലെയാണ്. ബീഹാറിലെ സർക്കാർ സ്‌കൂളുകളുടെ ഗതികേടിനെക്കുറിച്ചും വ്യാജമദ്യ മാഫിയയുടെ നീരാളിപ്പിടിത്തത്തെക്കുറിച്ചും ചാനലുകളോട് സംസാരിക്കുന്ന തിരക്കിലാണിപ്പോൾ സോനു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |