ന്യൂഡൽഹി: ബി.ജെ.പി എല്ലാ ഭാഷകളെയും ആദരവോടെയാണ് കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ജയ്‌പൂരിൽ പാർട്ടി ദേശീയ നേതൃയോഗത്തിൽ ഓൺലൈനായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. എല്ലാ ഭാഷകളിലും ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതിഫലനമുണ്ട്. സാംസ്കാരിക വൈവിദ്ധ്യവും ഭാഷകളും രാജ്യത്തിന്റെ ആത്മാഭിമാനത്തിന്റെ ഭാഗമാണ്.
രാജ്യത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഉറച്ച് നിൽക്കണം. ജനങ്ങൾക്കിടയിൽ വിഷം കുത്തിവയ്ക്കുന്ന ചില രാഷ്ട്രീയ പാർട്ടികളുടെ കുത്തിത്തിരിപ്പുകൾക്ക് വശംവദരാകരുതെന്നും മോദി ബി.ജെ.പി പ്രവർത്തകരോട് പറഞ്ഞു.
പ്രതിപക്ഷം ജാതിയുടെയും മതത്തിന്റെയും പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ അടുത്ത 25 വർഷത്തേക്കുള്ള ദേശീയ ലക്ഷ്യങ്ങൾക്കായി ബി.ജെ.പി പ്രവർത്തിക്കണം. പാർട്ടി പ്രവർത്തകർക്ക് രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. എല്ലാ വെല്ലുവിളികളെയും അതിജീവിക്കുകയും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുകയും ചെയ്യാനുള്ള സമയമാണിതെന്നും മോദി പറഞ്ഞു.
കേന്ദ്രത്തിലേത് പ്രതീക്ഷയുള്ള സർക്കാർ
2014വരെ ജനങ്ങൾക്ക് കേന്ദ്ര സർക്കാരിൽ പ്രതീക്ഷയോ വിശ്വാസമോ ഉണ്ടായിരുന്നില്ലെന്ന് മോദി പറഞ്ഞു. അന്നത്തെ വ്യവസ്ഥിതിയിലും ഭരണത്തിലും ജനം നിരാശരായിരുന്നു. 2014ന് ശേഷം രാജ്യത്തെ യുവാക്കളും സ്ത്രീകളും പൂർണ പ്രതീക്ഷയിലാണ്. ബി.ജെ.പിയിൽ ജനങ്ങൾക്ക് വിശ്വാസമാണ്. സന്തുലിത വികസനത്തിന്റെയും സമൂഹ്യനീതിയുടെയും എട്ട് വർഷങ്ങളാണ് കടന്ന് പോയത്. സ്വാതന്ത്ര്യസമരസേനാനികളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നത് വരെ വിശ്രമമില്ല. ലോകവും ഇന്ത്യയെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. വൻ വിജയം നേടിയെങ്കിലും നമ്മൾ ലക്ഷ്യത്തിലെത്തിയിട്ടില്ല. ബി.ജെ.പി പ്രവർത്തകർ വിശ്രമിക്കാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ സംസ്ഥാന അദ്ധ്യക്ഷന്മാരും സംഘടനാ ജനറൽ സെക്രട്ടറിമാരും ദേശീയ ഭാരവാഹികളും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |