മാന്നാർ: ബി.ജെ.പി ഭരിക്കുന്ന ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് ബിന്ദു പ്രദീപിനെതിരെ സി.പി.എം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. മൂന്നു മുന്നണികൾക്കും ആറുവീതം അംഗങ്ങളുള്ള 18അംഗ പഞ്ചായത്തിൽ ഇന്നലെ നടന്ന അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ചയിൽ മുഴുവൻ അംഗങ്ങളും പങ്കെടുത്തെങ്കിലും ബി.ജെ.പി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. കോൺഗ്രസ് പിന്തുണച്ചതോടെ 12 വോട്ടുകൾക്കാണ് പ്രമേയം പാസായത്.
ഒട്ടേറെ രാഷ്ട്രീയനാടകങ്ങൾക്ക് വേദിയായ ചെന്നിത്തല പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. സി.പി.എമ്മിനും ബി.ജെ.പിക്കും മാത്രമേ ഈ വിഭാഗത്തിൽ നിന്ന് പ്രതിനിധികളുള്ളൂ. ആദ്യതവണ സി.പി.എമ്മിലെ വിജയമ്മ ഫിലേന്ദ്രൻ കോൺഗ്രസ് പിന്തുണയോടെ പ്രസിഡന്റായി. എന്നാൽ കോൺഗ്രസിന്റെ പിന്തുണ ആവശ്യമില്ലെന്ന് പാർട്ടി നേതൃത്വം കർശന നിലപാടെടുത്തതോടെ 38 ദിവസം കഴിഞ്ഞ് വിജയമ്മ രാജിവച്ചു. കോൺഗ്രസ് പിന്തുണയോടെ രണ്ടാമതും വിജയമ്മ പ്രസിഡന്റായെങ്കിലും സത്യപ്രതിജ്ഞ കഴിഞ്ഞയുടൻ വീണ്ടും രാജിവച്ചു.
രണ്ട് തവണയും നിഷ്പക്ഷനിലപാട് സ്വീകരിച്ച് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്ന കോൺഗ്രസ് വിമതൻ ദീപു പടകത്തിൽ മൂന്നാമത് തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ടു ചെയ്തു. സി.പി.എമ്മിന്റെ ഒരുവോട്ട് അസാധുവാകുകയും കോൺഗ്രസ് വിട്ടുനിൽക്കുകയും ചെയ്തതോടെയാണ് ബി.ജെ.പിക്ക് ഭരണം ലഭിച്ചത്. പിന്നീട് ദീപു പടകത്തിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിൽ ചേരുകയും
എൽ.ഡി.എഫിന്റെ ഭാഗമാവുകയും ചെയ്തതോടെ മൂന്ന് മുന്നണികളും 6 അംഗങ്ങൾ വീതമുള്ള തുല്യശക്തികളായി മാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |