ഒരുപാട് വിദേശ സന്ദർശനങ്ങൾ നടത്തുന്ന വ്യക്തിയാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014 ൽ പ്രധാനമന്ത്രിയായ ശേഷം ഇതുവരെ അദ്ദേഹം 117 വിദേശ സന്ദർശനങ്ങളാണ് നടത്തിയിട്ടുള്ളത്. ഇക്കാലയളവിൽ ആകെ 63 രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്
ഏഴ് തവണ അമേരിക്ക സന്ദർശിച്ച മോദി ചൈന, റഷ്യ എന്നീ രാജ്യങ്ങളിലേക്ക് അഞ്ച് തവണ യാത്ര ചെയ്തിട്ടുണ്ട്. അദ്ദേഹത്തന്റെ യാത്രകൾക്കായി എപ്പോഴും വളരെ തിരക്കിട്ട ഷെഡ്യൂളുകളായിരിക്കും ക്രമീകരിച്ചിരിക്കുക. ഇക്കഴിഞ്ഞ രണ്ട് ആഴ്ചയിലും പ്രധാനമന്ത്രി വളരെ തിരക്കിട്ട ഷെഡ്യൂളിലാണ് വിദേശ സന്ദർശനങ്ങൾ നടത്തിയത്.
ഈ മാസം ആദ്യം ജർമ്മനി, ഡെൻമാർക്ക്, ഫ്രാൻസ് എന്നീ രാജ്യങ്ങൾ മൂന്ന് ദിവസം കൊണ്ട് സന്ദർശനം നടത്തിയ മോദി ബുദ്ധജയന്തി ദിനത്തിൽ ഒറ്റ ദിവസം കൊണ്ട് നേപ്പാൾ സന്ദർശനവും പൂർത്തിയാക്കി തിരിച്ചെത്തിയിരുന്നു. അടുത്ത ആഴ്ചയിൽ അദ്ദേഹം ജപ്പാൻ സന്ദർശനത്തിനായി പുറപ്പെടുകയും ചെയ്യും.
മോദിയുടെ ഷെഡ്യൂളുകൾ ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമാകും. അദ്ദേഹത്തിന്റെ വിദേശ സന്ദർശനങ്ങൾക്ക് ഒരു പ്രത്യേക പാറ്റേണുണ്ട്. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേയ്ക്കുള്ള യാത്രയ്ക്കായി അദ്ദേഹം തിരഞ്ഞെടുക്കുന്നത് രാത്രി സമയമാണ്. യോഗങ്ങൾക്കും മറ്റ് പരിപാടികൾക്കുമായി പകൽ സമയം മാറ്റി വയ്ക്കുന്ന പ്രധാനമന്ത്രി സമയം ലാഭിക്കാനായി തന്നെയാണ് യാത്രകൾക്കായി രാത്രി കാലം തിരഞ്ഞെടുക്കുന്നത്.
ഒന്നിലധികം രാജ്യങ്ങളിലേക്ക് ഒന്നിച്ച് സന്ദർശനം നടത്തുന്ന വേളയിലും അദ്ദേഹം ഇതേ പാറ്റേൺ തന്നെയാണ് സ്വീകരിക്കുന്നത്. പകൽ സമയങ്ങളിലെ പരിപാടികൾക്ക് ശേഷം രാത്രി അടുത്ത ലക്ഷ്യസ്ഥാനത്തേക്ക് പറക്കും.
വരാനിരിക്കുന്ന ജപ്പാൻ സന്ദർശനത്തിലെയും സ്ഥിതി വ്യത്യാസമല്ല. മേയ് 22 ന് രാത്രി ജപ്പാനിലേക്ക് പുറപ്പെടുന്ന നരേന്ദ്ര മോദി മേയ് 23 ന് അതിരാവിലെ ടോക്കിയോയിൽ എത്തിച്ചേരും. അന്ന് തന്നെയാണ് പ്രധാന പരിപാടികളെല്ലാം നിശ്ചയിച്ചിരിക്കുന്നത്.
ജർമ്മനിയിലും ഡെൻമാർക്കിലും ഒരോ രാത്രി വീതം മാത്രമാണ് അദ്ദേഹം ചെലവഴിച്ചത്. അതുപോലെ തന്നെ ജപ്പാനിലും ഒരു രാത്രി മാത്രമാകും തങ്ങുക, തൊട്ടടുത്ത രാത്രി തിരികെ യാത്രയ്ക്കായി വിനിയോഗിക്കും.
ഈ മാസം ആകെ അഞ്ച് രാജ്യങ്ങളാണ് അദ്ദേഹത്തിന്റെ ഷെഡ്യൂളിലുള്ളത്. അതിൽ തന്നെ മൂന്ന് രാത്രികൾ മാത്രമാണ് മോദി മറ്റൊരു രാജ്യത്ത് തങ്ങുന്നത്. സമയം ലാഭിക്കുന്നതിനായി നാല് രാത്രികൾ അദ്ദേഹം മടക്കയാത്രയ്ക്കായി ഉപയോഗിക്കുകയും, ഫ്ലൈറ്റിൽ തന്നെ ചെലവഴിക്കുകയും ചെയ്യും.
തൊണ്ണൂറുകളിൽ ഒരു സാധാരണ പൗരനായി യാത്ര ചെയ്തിരുന്നപ്പോഴും മോദി ഇതേ രീതി തന്നെയാണ് ഉപയോഗിച്ചിരുന്നത്. അക്കാലത്തും അദ്ദേഹം പകൽ സമയം സന്ദർശനങ്ങൾക്കായി വിനിയോഗിക്കുകയും രാത്രി മുഴുവനും യാത്ര ചെയ്യുകയും ചെയ്തിരുന്നു. ഇത് വഴി ഹോട്ടൽ മുറികളിലെ താമസവും അത് മൂലമുള്ള അധികച്ചെലവുകളും അദ്ദേഹം ഒഴിവാക്കിയിരുന്നു. മാത്രമല്ല ഈ രീതി വഴി കൂടുതൽ സമയം ലാഭിക്കാനാകുമെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം.
പ്രധാനമന്ത്രിയാകുന്നതിന് മുമ്പുള്ള സമയത്തെ യാത്രകളിൽ പലപ്പോഴും അദ്ദേഹം വിമാനത്തിലും വിമാനത്താവളങ്ങളിലുമാണ് ഉറങ്ങിയിരുന്നത്. സമയം ലാഭിക്കാനുള്ള ഒരു ശീലമായി ഈ രീതിയെ മോദി മാറ്റുകയായിരുന്നു. അതേ രീതി തന്നെയാണ് അദ്ദേഹം ഇപ്പോഴും തുടരുന്നത്. ഇതിലൂടെ രാജ്യത്തിനായി കൂടുതൽ സമയം പ്രവർത്തിനാകുമെന്നാണ് നമ്മുടെ പ്രധാനമന്ത്രി പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |