തിരുവനന്തപുരം: ബദൽ മാർഗം ഇപ്പോൾ ഇല്ലാത്തതുകൊണ്ടാണ് സി.എൻ.ജി ബസുകൾ വാങ്ങുന്നതെന്ന് കെ.എസ്.ആർ.ടി.സി. ഇവയ്ക്ക് പ്രവർത്തനച്ചെലവ് കൂടുതലാണെങ്കിലും ഇന്നത്തെ അവസ്ഥയിൽ ഡീസൽ ബസുകൾ വാങ്ങാനുള്ള തുക നൽകാൻ കിഫ്ബി തയ്യാറാകുന്നില്ല. സർക്കാർ ഗ്രാന്റ് ഉപയോഗിച്ച് ഡീസൽ ബസ് വാങ്ങുന്നുണ്ട്. എന്നാൽ അത് ദീർഘദൂര സർവീസുകൾക്ക് വേണ്ടി മാത്രമാണ്. ഇപ്പോൾ ഒരു ലിറ്റർ ഡീസലിന്റെ വില 96.52 രൂപയും ഒരു കിലോ സി.എൻ.ജിയുടെ വില 83 രൂപയുമാണ്. ഡീസൽ വില ഏത് സമയവും ഉയരാം. അതിനാൽ ഇനി ഡീസലിലേക്ക് പോകുക എന്നത് പ്രായോഗികമല്ല. നിലവിലെ നിരക്കിൽ സി.എൻ.ജി ഉപയോഗിച്ചാൽ (4 കി.മീറ്റർ മൈലേജ് ) കി. മീറ്ററിന് 20.75 രൂപ ചെലവാകും. ഡീസലിന് 24 രൂപയും.
കെ.എസ്.ആർ.ടി.സി നടത്തിപ്പുകാർ മോശം: കെ.പി. രാജേന്ദ്രൻ
കെ.എസ്.ആർ.ടി.സിയിൽ നടത്തിപ്പുകാർ മോശമായതുകൊണ്ടാണ് ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ കഴിയാത്തതെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ കുറ്റപ്പെടുത്തി. സ്ഥാപനത്തിലെ പ്രശ്നങ്ങൾക്ക് കാരണം പിടിപ്പുകേടാണ്. കെ.എസ്.ആർ.ടി.സിയിൽ യാതൊരു പ്രതിസന്ധിയും ഇല്ല. തൊഴിലാളികൾ കൂലി ചോദിക്കുന്നത് തെറ്റാണെന്ന് പറയരുത്. ജോലി ചെയ്ത് 50 ദിവസം കഴിഞ്ഞ് ശമ്പളം കൊടുക്കുകയെന്നത് അംഗീകരിക്കാനാകില്ല. വകുപ്പ് മന്ത്രി കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറണം. കെ.എസ്.ആർ.ടി.സി നടത്തിക്കൊണ്ടുപോകാൻ പറ്റില്ലെന്നാണ് എപ്പോഴും മന്ത്രി പറയുന്നത്. ഇതൊന്നുമല്ല മറ്റുചില കാര്യങ്ങളാണ് പ്രശ്നം. കെ.എസ്.ആർ.ടി.സിക്ക് ഒരു നഷ്ടവുമില്ല. ഒരു മാസം 180 കോടി വരുമാനമുണ്ട്. ഇതിൽ 80 കോടി മാത്രമാണ് ശമ്പളത്തിന് വേണ്ടത്. 90 കോടി ഡീസലിനും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |