അമൃത്സർ : ഏറെ പ്രതീക്ഷയോടെ പഞ്ചാബിൽ അധികാരത്തിൽ വന്ന ആം ആദ്മി സർക്കാരിൽ തുടക്കത്തിലേ കല്ലുകടി. അഴിമതി ആരോപണത്തെ തുടർന്ന് ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ മുഖ്യമന്ത്രി ഭഗവന്ത് മാൻ പുറത്താക്കി. പിന്നാലെ വിജയ് സിംഗ്ളയെ പൊലീസ് അറസ്റ്റ് ചെയ്തു. കരാറുകൾക്കായി ഉദ്യോഗസ്ഥരിൽ നിന്ന് സിംഗ്ല ഒരു ശതമാനം കമ്മീഷൻ ആവശ്യപ്പെടുകയായിരുന്നു. മന്ത്രിക്കെതിരെ വ്യക്തമായ തെളിവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് മുഖ്യമന്ത്രി ശക്തമായ നടപടിയിലേക്ക് നീങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.
കൈക്കൂലിയോട് സഹിഷ്ണുത കാണിക്കില്ലെന്നും, മന്ത്രിക്കെതിരെ കർശന നടപടിയെടുക്കുകയാണെന്നും മുഖ്യമന്ത്രി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. സിംഗ്ല തെറ്റുകൾ സമ്മതിച്ചതായും മാൻ അവകാശപ്പെട്ടു. പുറത്താക്കിയ മന്ത്രിക്കെതിരെ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകിയിരുന്നു. ഇതേതുടർന്നാണ് മണിക്കുറുകൾക്കകം മന്ത്രി അറസ്റ്റിലായത്.
ന്യൂഡൽഹിയിലെ ആം ആദ്മി സർക്കാരിന്റെ ചുവട് പിടിച്ചാണ് പഞ്ചാബിലും പാർട്ടി അധികാരത്തിൽ വന്നത്. അരവിന്ദ് കേജ്രിവാളിന്റെ അഴിമതി വിരുദ്ധ മാതൃകയാണ് ഇതിന് ഏറെ സഹായിച്ചത്. പാർട്ടിയുടെ അഴിമതി വിരുദ്ധ മാതൃകയിലാണ് മുഖ്യമന്ത്രി മന്ത്രിക്കെതിരെ നടപടിയെടുത്തതെന്ന് പാർട്ടി പറഞ്ഞു.
സ്വന്തം നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ സത്യസന്ധതയും ധൈര്യവും ഉള്ളത് ആം ആദ്മി പാർട്ടിക്ക് മാത്രമാണെന്ന് എഎപി എംപി രാഘവ് ഛദ്ദ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞു. 'അഴിമതിയുടെ പേരിൽ സ്വന്തക്കാർക്കെതിരെ നടപടിയെടുക്കാൻ ആത്മാർത്ഥതയും ധീരതയും നേരും ഉള്ള ഒരേയൊരു പാർട്ടി ആം ആദ്മി പാർട്ടിയാണ്. ഞങ്ങൾ അത് ദില്ലിയിൽ കണ്ടു, ഇപ്പോൾ പഞ്ചാബിൽ ഞങ്ങൾ അത് കാണുന്നു. അഴിമതിക്കുള്ള സഹിഷ്ണുത. മുഖ്യമന്ത്രിയുടെ പ്രശംസനീയമായ തീരുമാനമാണെന്നും ,' അദ്ദേഹം ട്വീറ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |