ഓക്ക്ലാൻഡ്: സ്‌പേസ് എക്‌സ്, ടെസ്‌ല സിഇഒയായ എലോൺ മസ്‌കിനെതിരായ ലൈംഗികാരോപണത്തിന് പിന്നാലെ ടെസ്‌ല കമ്പനിയുടെ ഓഹരി വിലയിൽ കുത്തനെ കുറവ്. വ്യാഴാഴ്‌ച വാർത്ത പുറത്തുവന്നതിന് പിന്നാലെ ഒറ്റ ദിവസം കൊണ്ടാണ് ടെസ്‌ലയ്‌ക്ക് ഇത്ര നഷ്‌ടമുണ്ടായത്. 212 ബില്യൺ ഡോളർ ആസ്‌തിയുണ്ടായിരുന്ന മസ്‌കിന് വാർത്ത പുറത്തുവന്നതിന് പിന്നാലെ 201 ബില്യൺ ഡോളറായി ആസ്‌തി കുറഞ്ഞു.
ടെസ്‌ലയുടെ 15 ശതമാനം ഓഹരിയുടെ ഉടമ മസ്‌കാണ്. ഓഹരിവിലയിൽ 6.4 ശതമാനം ഇടിവാണ് ടെസ്‌ലയ്‌ക്കുണ്ടായത്. 2016ൽ ഒരു വിമാനയാത്രയ്‌ക്കിടെ എയർഹോസ്‌റ്റസിന്റെ തൊടയിൽ തടവുകയും തന്നോട് ലൈംഗിക ബന്ധത്തിന് സഹകരിച്ചാൽ കുതിരയെ വാങ്ങിത്തരാമെന്ന് പറയുകയും ചെയ്‌തെന്നായിരുന്നു മസ്‌കിനെതിരായ ആരോപണം. പിന്നീട് രണ്ട് വർഷത്തിന് ശേഷം 2018ൽ 2,50,000 ഡോളർ നഷ്‌ടപരിഹാരം നൽകി കേസ് ഒതുക്കിയിരുന്നു. സ്‌പേസ് എക്‌സ് കമ്പനിയാണ് അന്ന് എയർ ഹോസ്‌റ്റസിന് നഷ്‌ടപരിഹാരം നൽകിയത്.
അതേസമയം ആരോപണം നിഷേധിച്ച മസ്‌ക്ക് എയർ ഹോസ്റ്റസിന്റെ സുഹൃത്ത് എന്ന് അവകാശപ്പെടുന്ന വ്യക്തി കളവ് പറയുകയാണെന്നും ഈ സംഭവത്തെകുറിച്ച് പൊതുജനങ്ങൾക്ക് അറിയാത്ത ഒരു കാര്യമെങ്കിലും വെളിപ്പെടുത്താൻ അവർ തയ്യാറാകണമെന്നും പറഞ്ഞു. എന്നാൽ അവർക്ക് അതിന് കഴിയില്ലെന്നും കാരണം അത്തരത്തിലൊരു സംഭവം നടന്നിട്ടില്ലെന്നും മസ്‌ക്ക് വ്യക്തമാക്കി.
തന്നെകുറിച്ച് ഉയർന്നു വന്ന വിവാദത്തെ എലോൺഗേറ്റ് എന്ന് വിളിക്കണമെന്ന ആവശ്യവുമായി എലോൺ മസ്‌ക്ക് പിന്നീട് എത്തി. 2021ൽ തന്നെ ഇതേ ആവശ്യം ഉന്നയിച്ച് മസ്‌ക്ക് ട്വീറ്റ് ചെയ്തിരുന്നു. താൻ അന്ന് പറഞ്ഞത് ഓർമ്മയുണ്ടല്ലോ എന്ന് സൂചിപ്പിച്ച് കൊണ്ട് പഴയ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയായിരുന്നു മസ്‌ക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |