തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസ് സർക്കാരും സർക്കാരിലെ പ്രധാന രാഷ്ട്രീയ പാർട്ടിയും അട്ടിമറിക്കുന്നെന്ന് ഹൈക്കോടതിയിൽ ഹർജി നൽകിയത് വിവാദമായതിന് പിന്നാലെ, അതിജീവിത മുഖ്യമന്ത്രിയെ നേരിൽക്കണ്ടു. ഒപ്പമുണ്ടെന്നും നീതി ലഭിക്കാനാവശ്യമായ എല്ലാ നടപടികളും സർക്കാർ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. മുഖ്യമന്ത്രിയെ പൂർണമായും വിശ്വാസമാണെന്ന് അതിജീവിത മാദ്ധ്യമങ്ങളോട് പറഞ്ഞു.
സെക്രട്ടേറിയറ്റിലെ ചേംബറിൽ ഇന്നലെ രാവിലെ 10 നായിരുന്നു 15 മിനിട്ടോളം നീണ്ട കൂടിക്കാഴ്ച. ഇതിനു പിന്നാലെ പൊലീസ് മേധാവിയെയും ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയെയും അടിയന്തരമായി ചേംബറിൽ വിളിച്ച് മുഖ്യമന്ത്രി കേസ് അന്വേഷണം കാര്യക്ഷമമാക്കാൻ നിർദ്ദേശിച്ചു.
കേസിൽ തനിക്കുള്ള ആശങ്കകൾ അതിജീവിത മുഖ്യമന്ത്രിയെ അറിയിച്ചു. തുടക്കം മുതൽ സർക്കാർ ചെയ്ത കാര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിച്ചു. എന്നും അതിജീവിതയ്ക്കൊപ്പമാണ് നിലകൊണ്ടത്. ആ നില തുടർന്നും ഉണ്ടാകും. എതിർപക്ഷത്ത് എത്ര ഉന്നതനായാലും നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി.
കോടതിയെ സമീപിക്കാൻ ഇടയായത് സർക്കാർ നടപടിയിൽ വീഴ്ചയുണ്ടായതിന്റെ പേരിലല്ലെന്ന് അതിജീവിത വിശദീകരിച്ചു.
ചില കാര്യങ്ങളിൽ കോടതിയുടെ അനുകൂല ഉത്തരവ് പ്രതീക്ഷിച്ചും അന്വേഷണത്തിന് കൂടുതൽ സമയം ലഭിക്കാനുമാണ് ഇത് ചെയ്തത്. കൂടെ നിൽക്കുന്ന സർക്കാരിനോടും മുഖ്യമന്ത്രിയോടുമുള്ള നന്ദിയും അവർ പ്രകടിപ്പിച്ചു. ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിക്ക് ഒപ്പമാണ് നടി മുഖ്യമന്ത്രിയെ കാണാൻ എത്തിയത്.
സർക്കാരിനെതിരെ പറഞ്ഞിട്ടില്ല,
നീതി കിട്ടുംവരെ പോരാടും
കേസിൽ കൂടെയുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയത് വലിയ ധൈര്യമാണ് നൽകുന്നതെന്ന്
അതിജീവിത മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒരുപാട് നന്ദിയുണ്ട്. നേരത്തെ തന്നെ മുഖ്യമന്ത്രിയെ കാണണമെന്ന് വിചാരിച്ചിരുന്നെങ്കിലും പലവിധ കാരണങ്ങളാൽ സാധിച്ചില്ല. ചില ആശങ്കകളാണ് പങ്കുവച്ചത്. അതെല്ലാം ഇപ്പോൾ പറയാനാവില്ല. സർക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. അങ്ങനെ വ്യാഖ്യാനിച്ചതാണ്. അതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഇത്തരം ഒരു കേസുമായി മുന്നോട്ടു പോകുന്നത് മാനസികായി വലിയ ബുദ്ധിമുട്ടുണ്ടാക്കും. എനിക്ക് ആരുടെയും വായ അടച്ചുവയ്ക്കാനാവില്ല. പറയുന്നവർ പറയട്ടെ. പോരാടാൻ തയ്യാറാണ്. അല്ലെങ്കിൽ നേരത്തെ തന്നെ ഇട്ടെറിഞ്ഞുപോകാമായിരുന്നു. വിമർശിക്കുന്നവർക്ക് അറിയില്ല, അനുഭവിക്കുന്നവരുടെ വേദന. സത്യാവസ്ഥ പുറത്തുവരണം, എനിക്ക് നീതി കിട്ടണം- നടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |