പത്തനംതിട്ട : തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ അധികാരം നൽകിയെങ്കിലും കൃഷിനശിപ്പിക്കുന്ന കാട്ടുപന്നിക്ക് വെടിയേൽക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകളേറെയാണ്. കാട്ടുപന്നി ശല്യമുണ്ടാക്കുന്ന മേഖലയിൽ മാത്രമായിരിക്കും വെടിവയ്ക്കാനുള്ള അധികാര പരിധിയെന്നാണ് ഉത്തരവിൽ പറയുന്നത്. ഒരു പഞ്ചായത്തിലെ ഒരു വാർഡിൽ കൃഷിക്കും മനുഷ്യർക്കും ശല്ല്യക്കാരായ കാട്ടുപന്നികളെ കണ്ടാൽ വെടിവയ്ക്കാൻ അനുമതി ലഭിച്ച് നടപടിയിലേക്ക് കടക്കുമ്പോഴേക്കും പന്നികൾ അതിർത്തി കടക്കും. അടുത്ത വാർഡിൽ കാട്ടുപന്നികൾ എത്തിയാൽ പ്രസിഡന്റിനും സെക്രട്ടറിക്കും അത് ബോദ്ധ്യപ്പെടണം. അതിർത്തി കടന്ന് അടുത്ത പഞ്ചായത്തിലാണ് കാട്ടുപന്നി എത്തുന്നതെങ്കിൽ ആ പഞ്ചാത്തിലെ പ്രസിഡന്റും സെക്രട്ടറിയും അനുമതി നൽകണം. ശല്യക്കാരായ കട്ടുപന്നികളെ കാണുന്ന സ്ഥലത്ത് വെടിവച്ചിടാൻ അനുമതി നൽകിയാലേ സർക്കാർ തീരുമാനം കൊണ്ടു പ്രയോജനമുണ്ടാകൂവെന്നാണ് കർഷകർ പറയുന്നത്.
വെടിവയ്ക്കാൻ അനുമതി ലഭിച്ച് നടപടികളിലേക്ക് കടക്കുമ്പോൾ കാട്ടുപന്നി തങ്ങുന്ന സ്ഥലത്തിന് സമീപത്തിന് നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടതുണ്ട്. ഇതിന് ചിലപ്പോൾ പൊലീസ് ഇടപെടൽ വരെ വേണ്ടിവന്നേക്കും.
പ്രതിഫലം പോരാ
കാട്ടുപന്നികളെ വെടിവച്ചിടുന്നതിന് ആയിരം രൂപയാണ് വനംവകുപ്പ് പ്രതിഫലം നൽകുന്നത്. ഇതുപോരെന്നാണ് തോക്ക് ലൈസൻസുള്ളവർ പറയുന്നത്. പന്നി ഒരു സ്ഥലത്തു നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കും. വെടിവയ്ക്കാൻ ചെല്ലുമ്പോൾ സ്ഥലത്ത് പന്നിയെ കാണണമെന്നില്ല. പല ദിവസങ്ങളിൽ യാത്ര ചെയ്യേണ്ടിവരും. ഇതിന് വാഹനത്തിന്റെ ഇന്ധന ചെലവ് ആയിരം കൊണ്ട് തികയില്ല. തോട്ട കൂടുതൽ എണ്ണം വേണ്ടിവരും. ഒരു തോട്ടയ്ക്ക് 200രൂപയാണ് വില. ഒരു തവണ വെടിവയ്ക്കുമ്പോൾ കൊള്ളണമെന്നില്ല.
ജില്ലയിൽ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ അനുമതിയുള്ളത് മൂന്ന് പേർക്കാണ്. അവരും പ്രയോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
' പഞ്ചായത്ത് അടിസ്ഥാനത്തിൽ കാട്ടുപന്നിയെ വെടിവയ്ക്കാൻ സാധിക്കുമോയെന്നത് സംശയമാണ്. മറ്റൊരു പഞ്ചായത്തിലേക്കാണ് പന്നി ഓടിപോകുന്നതെങ്കിൽ ആ പഞ്ചായത്തിൽ പന്നിയെ വെടിവെയ്ക്കാൻ അനുമതി കാണില്ല. രാത്രിയിലാണ് കാട്ടുപന്നിയെ കൊല്ലാൻ പോകുന്നത്. ആളുകളെ മാറ്റി വേണം വെടിവയ്ക്കാൻ. വനംവകുപ്പുകാർ വരുന്നതുവരെ പന്നികൾക്ക് കാവലിരിക്കുകയും വേണം. '
എബിൻ തോമസ് കൈതവന
' ജനങ്ങളെ കൈകാര്യം ചെയ്യുന്നത് തന്നെ ബുദ്ധിമുട്ടാണ്. വെടിവയ്ക്കുമ്പോൾ അതിന്റേതായ രീതിയിൽ ചെയ്തില്ലെങ്കിൽ അത് വലിയ അപകടമുണ്ടാക്കും. ഡീസൽ അടക്കം വലിയ ചെലവുള്ള പരിപാടി കൂടിയാണിത്.
ഷാജി പനവേലിൽ
'കൂടുതൽ ആളുകൾ ഇതിലേക്ക് വരുമെങ്കിൽ പ്രശ്നമില്ല. വനംവകുപ്പ് കൃത്യമായി എല്ലാം പരിശോധിച്ചതിന് ശേഷമാണ് വിളിക്കുന്നത്. പക്ഷെ അത് പഞ്ചായത്തിലേക്കെത്തുമ്പോൾ പ്രായോഗികമായി ബുദ്ധിമുട്ട് ഉണ്ടാകും. വെടിവയ്ക്കുമ്പോൾ മറ്റ് അപകടങ്ങൾ ഉണ്ടാകാതെ നോക്കണം. പഞ്ചായത്ത് ആകുമ്പോൾ കൂടുതൽ ഇടപെടലുകൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. '
പി.കെ.സുകു
'' സർക്കാർ തീരുമാനം പ്രായോഗികമാകുമോ എന്ന് സംശയമുണ്ട്. പന്നി ഒരു സ്ഥലത്ത് നിന്ന് മാറിപ്പോയാൽ പിന്നെയും അനുമതി തേടേണ്ടി വരും. വെടിയുതിർക്കുമ്പോൾ കൃഷി നശിക്കുകയോ മനുഷ്യർക്ക് അപായം സംഭവിച്ചാലോ ആരാണ് ഉത്തരവാദിയെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമല്ല. വെടിവയ്ക്കുന്നവർ പ്രതിക്കൂട്ടിലായേക്കും.
ദേവരാജൻ കൊടുമൺ,
കാട്ടുപന്നി ശല്യത്തിനെതിരെ
നിയമ പോരാട്ടം നടത്തുന്നയാൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |