കൊച്ചി: ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാനായി കോട്ടയത്ത് നിന്ന് കൊച്ചിയിലെത്തിയ മുഖ്യമന്ത്രിക്ക് നഗരത്തിൽ ശക്തമായ സുരക്ഷ. അഞ്ച് അസിസ്‌റ്റന്റ് കമ്മീഷണർമാർക്ക് കീഴിൽ പഴുതടച്ച സുരക്ഷയാണ് നഗരത്തിൽ ഏർപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ചെയ്യുന്ന വഴികളിലുടനീളം വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.
പഴുതടച്ച സുരക്ഷ ഒരുക്കിയിട്ടും കോട്ടയത്ത് ബിജെപി പ്രവർത്തകർ കരിങ്കൊടി കാട്ടാൻ ശ്രമിച്ചതിനാൽ പൊലീസ് വലിയ കരുതലിലാണ്. കൊച്ചിയിലും കറുത്ത മാസ്‌ക് ധരിക്കരുതെന്ന് മാദ്ധ്യമ പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വിവരമുണ്ട്. എന്നാൽ കറുത്ത മാസ്‌ക് ധരിച്ചവരെ മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി നടക്കുന്ന ജവഹർലാൽ നെഹ്രു കലൂർ മെട്രോ സ്‌റ്റേഷനിൽ തടഞ്ഞിട്ടില്ല. ഇവിടെ നീല സർജിക്കൽ മാസ്‌ക് സംഘാടകർ നൽകി. കറുത്ത വസ്ത്രം ധരിച്ചെത്തിയ മാദ്ധ്യമ പ്രവർത്തകരെയും പൊലീസ് തടഞ്ഞു.
ഇതിനിടെ കറുത്ത വസ്‌ത്രം ധരിച്ച് മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന കലൂർ മെട്രോ സ്‌റ്റേഷന് സമീപമെത്തിയ രണ്ട് ട്രാൻസ്‌ജെൻഡർ വിഭാഗക്കാരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഇവരെ ബലംപ്രയോഗിച്ച് വലിച്ചിഴച്ചാണ് പൊലീസ് കസ്‌റ്റഡിയിലെടുത്തത്.
മുഖ്യമന്ത്രി കോട്ടയത്തു നിന്നെത്തി വിശ്രമിക്കുന്ന ഗസ്റ്റ് ഹൗസ് പരിസരങ്ങളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എറണാകുളം ഡിസിപിയുടെ നേതൃത്വത്തിലാണു സുരക്ഷയ്ക്കായി പൊലീസിനെ വിന്യസിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി കടന്നുപോകുന്ന വഴികളിലെല്ലാം പൊലീസ് നേരിട്ടാണ് ഗതാഗതം നിയന്ത്രിക്കുന്നത്. പലയിടത്തും ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുകയാണ്. പൊലീസും ജനങ്ങളും തമ്മിൽ തർക്കം തുടരുകയാണ്. മണിക്കൂറുകളോളമാണ് മുഖ്യമന്ത്രിക്ക് കടന്നുപോകാനായി ജനങ്ങളെ തടഞ്ഞുനിർത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |