തിരുവനന്തപുരം: സിറ്രി സർക്കുലർ സർവീസിനായി ഇലക്ട്രിക് ബസുകളെത്തിയതോടെ യാത്രക്കാരുടെ എണ്ണത്തിലും വർദ്ധന. നേരത്തെ സർക്കുലർ ബസുകളിൽ യാത്രക്കാർ കുറവായിരുന്നു. നീളമേറിയ (11 മീറ്റർ) ജൻറം ബസുകൾക്ക് പകരമായി നീളം കുറഞ്ഞ (9 മീറ്റർ) ഇലക്ട്രിക് ബസുകളെത്തിയപ്പോൾ ഗതാഗതക്കുരുക്കിനുള്ള സാദ്ധ്യതയും ഇല്ലാതായി. സിറ്റി സർക്കുലറായി ഓടിയിരുന്ന 68 ബസുകളിൽ 25 എണ്ണത്തിന് പകരമാണ് ഇലക്ട്രിക് ബസുകളെത്തിയത്. ബാക്കി ബസുകൾ പഴയതാണ്. ഇനി 25 പുതിയ ഇ ബസുകൾ കൂടിയെത്തും.
പുതുതായി ആരംഭിച്ച റെയിൽ - എയർപോർട്ട് സർക്കുലർ ബസുകളിൽ മിക്കതിലും നിറയെ യാത്രക്കാരാണുള്ളത്. ഉദ്ഘാടന ദിനമായ തിങ്കാളാഴ്ച യാത്ര സൗജന്യമായിരുന്നു. ഇന്നലെയും ബസുകളിൽ നല്ല തിരക്ക് അനുഭവപ്പെട്ടു. ബസുകൾക്ക് കമ്പനി വാഗ്ദാനം ചെയ്‌തതിൽ കൂടുതൽ പെർഫോമൻസുണ്ടെന്ന് കെ.എസ്.ആർ.ടി.സി സ്വിഫ്ട് അധികൃതർ പറഞ്ഞു. രണ്ടര മണിക്കൂർ കൊണ്ട് ഫുൾ ചാർജ് ചെയ്യാമെന്നാണ് വാഗ്ദാനം. രണ്ട് മണിക്കൂറിൽ മുഴുവൻ ചാർജ് ചെയ്‌താൽ 120 കിലോമീറ്റർ വരെ ഓടാൻ സാധിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും നിലവിൽ 140 കിലോമീറ്റർ വരെ ലഭിക്കുന്നുണ്ട്. നഗരത്തിൽ കയറ്റിറക്കങ്ങൾ ഇല്ലാത്തതാകാം മൈലേജ് കൂടുതൽ കിട്ടാൻ കാരണമെന്നും അധികൃതർ വ്യക്തമാക്കി.
ബസ് ഒരെണ്ണം വഴിയിലായി
സർവീസിനിടെ ഇന്നലെ ഒരു ഇലക്ട്രിക് ബസ് ബാറ്ററി തകരാർ കാരണം യാത്ര പകുതിവഴിയിൽ അവസാനിപ്പിച്ചു. പനവിള വച്ചാണ് സംഭവം. ബസ് വർക്ക്‌ഷോപ്പിലേക്ക് മാറ്റി. ബാറ്ററിയിൽ വെള്ളം കയറിയതാണ് തകരാറിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസ് നിർമ്മാതാക്കളായ പി.എം.ഐ കമ്പനിയുടെ ജീവനക്കാർ തകരാര് പരിഹരിക്കാൻ ശ്രമം തുടങ്ങി.
ചാർജിംഗ് സ്റ്റേഷൻ
നിലവിൽ 3
1.വികാസ്ഭവൻ
2. പാപ്പനംകോട് സെൻട്രൽ വർക്‌സ്
3. പേരൂർക്കട
ഉടൻ തുടങ്ങുന്നത്
1. കിഴക്കേകോട്ട
2. പാപ്പനംകോട് ഡിപ്പോ
3. ഈഞ്ചയ്‌ക്കൽ
ഇലക്ട്രിക് ബസ് ലാഭം
50 ഇലക്ട്രിക് ബസുകൾ നിരത്തിലിറങ്ങിയാൽ ഒരു മാസം ഡീസൽ ചെലവിൽ 45 ലക്ഷം രൂപയുടെ ലാഭമുണ്ടാകുമെന്ന് മാനേജ്‌മെന്റ് അവകാശപ്പെടുന്നു. കരാർ ജീവനക്കാരെ നിയോഗിക്കുന്നതിനാൽ സ്വിഫ്ടിന് പ്രവർത്തനച്ചെലവും കുറവാണ്. ഡീസൽ ബസുകൾ ഒരു കിലോമീറ്ററിന് 50 രൂപ നഷ്ടമാണുണ്ടാക്കുന്നത്. സിറ്റി സർക്കുലറിൽ 800 സ്ഥിര ജീവനക്കാരുണ്ട്. ഇലക്ട്രിക് ബസുകളിൽ ഡ്രൈവർ കം കണ്ടക്ടർമാരെ നിയോഗിക്കുന്നതിനാൽ ഇവരെ പുനർവിന്യസിക്കാം. മറ്റു ജില്ലകളിൽ നിന്നുള്ള 100 സ്ഥിര ജീവനക്കാരെ തിരിച്ചയയ്‌ക്കുകയും ചെയ്യാമെന്ന് മാനേജ്‌മെന്റ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |