തിരുവനന്തപുരം: ആലപ്പുഴ കളക്ടർ സ്ഥാനത്തുനിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത് ജനവികാരം കണക്കിലെടുത്തെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ന്യായമായ വിയോജിപ്പുകളെ പാർട്ടി അംഗീകരിക്കുമെന്നും കോടിയേരി പ്രതികരിച്ചു.
സർവീസ് ചട്ടങ്ങളുടെ ഭാഗമായിട്ട് മാത്രമാണ് ശ്രീറാമിനെ കളക്ടറാക്കി നിയമിച്ചതെന്നും ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ കോടിയേരി വ്യക്തമാക്കി. 'മോദിക്കെതിരെ ഉയരുമോ കോൺഗ്രസിന്റെ കരിങ്കൊടി' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് ശ്രീറാമിനെക്കുറിച്ചുള്ള പരാമർശമുള്ളത്.
'പത്രപ്രവർത്തകനെ കാറിടിച്ചുകൊന്ന കേസിൽ പ്രതിയായ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ നിയമം നിർബന്ധിച്ചതിനാലാണ് സർവീസിൽ തിരിച്ചെടുത്തത്. പിന്നീട് സർവീസ് നടപടികളുടെ ഭാഗമായി ആലപ്പുഴയിൽ കളക്ടറാക്കി. അതിൽ ജനങ്ങൾക്ക് എതിർപ്പുണ്ടായി. ആ വികാരം കണക്കിലെടുത്താണ് സർക്കാർ നിയമനം റദ്ദാക്കിയത്. ഈ സംഭവം വ്യക്തമാക്കുന്നത് ജനാധിപത്യപരമായ, ന്യായമായ വിയോജിപ്പുകളെ അസഹിഷ്ണുതയോടെ തള്ളുന്ന സമീപനം എൽ ഡി എഫിന് ഇല്ലെന്നാണ്. എന്നാൽ രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയുള്ള സമരകോലാഹലങ്ങൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കുകയുമില്ല.'- എന്നാണ് ലേഖനത്തിൽ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |