SignIn
Kerala Kaumudi Online
Thursday, 19 September 2024 6.54 PM IST

അവധിയായിട്ടും ഇടപെട്ട് ഹൈക്കോടതി, എൻ.എച്ചിലെ മരണക്കുഴികൾ അതിവേഗം അടയ്ക്കുന്നു

Increase Font Size Decrease Font Size Print Page
kuzhi

കൊച്ചി: ദേശീയപാതയിലെ കുഴിയിൽവീണ് വെള്ളിയാഴ്ച സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഇന്നലെ അവധിയായിട്ടും ഇടപെട്ട ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം കുഴികളടച്ചു തുടങ്ങി.

മാദ്ധ്യമങ്ങളിൽനിന്ന് സംഭവമറിഞ്ഞ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, അമിക്കസ് ക്യൂറി മുഖേന നിർദ്ദേശം നൽകുകയായിരുന്നു.

റോഡിന്റെ ദുരവസ്ഥയുമായി ബന്ധപ്പെട്ട ഹർജിയിൽ നേരത്തേ നിയോഗിച്ച അമിക്കസ് ക്യൂറിയാണ് കുഴികൾ അടയ്ക്കാനുള്ള കോടതിയുടെ നിർദ്ദേശം ദേശീയപാത പ്രോജക്ട് ഡയറക്ടർ, ദേശീയപാത കേരള റീജിയണൽ ഡയറക്ടർ എന്നിവർക്ക് കൈമാറിയത്.

ദേശീയപാതയിലെ കുഴികൾ മരണക്കെണികളാണെന്ന് നിലവിലുള്ള ഹർജികളിലെ കക്ഷികൾ കോടതിയെ അറിയിച്ചിരുന്നു. ചാലക്കുടി മേഖലയിലെ കുഴികൾ വാഹനങ്ങളുടെ ടയർ തകർക്കുന്നവയാണെന്നും ബോധിപ്പിച്ചിരുന്നു. കുഴിയടയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നായിരുന്നു ദേശീയപാത അധികൃതരുടെ വിശദീകരണം.

റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സബർബൻ ട്രാവൽസ് ഉടമ സി.പി. അജിത്കുമാർ ഉൾപ്പെടെ നൽകിയ ഹർജികളാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് പരിഗണിക്കുന്നത്. തിങ്കളാഴ്ച ഈ ഹർജികൾ വീണ്ടും ഹൈക്കോടതി മുമ്പാകെയെത്തും.

2019 ഡിസംബർ 12ന് പാലാരിവട്ടം മെട്രോസ്റ്റേഷന് സമീപം കുഴിയിൽ ബൈക്ക് വീണ് യദുലാൽ എന്ന യുവാവ് മരിച്ചപ്പോൾ ഹൈക്കോടതി സ്വമേധയാ ഇടപെട്ടിരുന്നു. തകർന്ന റോഡുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് എൻജിനിയർമാർക്കെതിരെ നടപടിയെടുക്കാനായിരുന്നു നിർദ്ദേശം.

ഹാഷിമിന് ദാരുണാന്ത്യം

നെടുമ്പാശേരി അത്താണി എം.എ എച്ച്.എസ് സ്‌കൂളിന് മുന്നിലെ കുഴിയിൽ സ്കൂട്ടർ വീണുണ്ടായ അപകടത്തിൽ പറവൂർ മാഞ്ഞാലി മനയ്ക്കപ്പടി അഞ്ചാംപരുത്തിക്കൽ വീട്ടിൽ എ.എ. ഹാഷിമാണ് (52) മരിച്ചത്. അങ്കമാലി ടെൽക് കവലയിലെ ബദരിയ ഹോട്ടലിന്റെ പാർട്ണറായിരുന്നു. വെള്ളിയാഴ്ച രാത്രി പത്തരയോടെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. മഴവെള്ളം നിറഞ്ഞുകിടന്ന കുഴിയിൽച്ചാടി നിയന്ത്രണംവിട്ട സ്കൂട്ടറിൽനിന്ന് തെറിച്ചുവീണ ഹാഷിം എതിരേ പാഞ്ഞുവന്ന വാഹനത്തിന് അടിയിൽപ്പെട്ടു. ഈ വാഹനം കണ്ടെത്തിയിട്ടില്ല.

പ്രതിഷേധിച്ച് യുവജന

സംഘടനകൾ

അപകടത്തെത്തുടർന്ന് ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, എ.ഐ.വൈ.എഫ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. കുഴിയടയ്ക്കാനെത്തിയവരെ കരാറുകാരോ ഉദ്യോഗസ്ഥരോ എത്തണമെന്ന് ആവശ്യപ്പെട്ട് തടഞ്ഞു. റൂറൽ എസ്.പിയെത്തി ചർച്ചനടത്തിയാണ് റോഡ് ഉപരോധം അവസാനിപ്പിച്ചത്.

ദേശീയപാതയിലെ കുഴികൾ അടയ്ക്കാനുള്ള ഉത്തരവാദിത്വം ടോൾപിരിക്കുന്ന കമ്പനികൾക്കാണ്. സംസ്ഥാന സർക്കാരാണെങ്കിൽ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് മാതൃക കാണിക്കും.

- പി. രാജീവ്, വ്യവസായമന്ത്രി

കുഴികളിൽ വീണ് അപകടമരണങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ ടോൾപിരിവ് നിറുത്തിവയ്ക്കണം. ഇക്കാര്യം തൃശൂർ, എറണാകുളം കളക്ടർമാരോട് ആവശ്യപ്പെടും.

- വി.ഡി.സതീശൻ, പ്രതിപക്ഷനേതാവ്

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HIGHCOURT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.