കൊച്ചി: ആഗോള സാമ്പത്തികഞെരുക്കം ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. ജൂലായിൽ കയറ്റുമതി വരുമാനം 0.76 ശതമാനം ഇടിഞ്ഞ് 3,524 കോടി ഡോളറിലെത്തിയതാണ് ആശങ്ക. കഴിഞ്ഞ അഞ്ചുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വരുമാനമാണിതെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയുടെ ഏറ്റവും വലിയ പത്ത് കയറ്റുമതി വിഭാഗങ്ങളിൽ ഏഴും കഴിഞ്ഞമാസം തളർന്നു. എൻജിനിയറിംഗ് ഉത്‌പന്നങ്ങൾ (2.5 ശതമാനം), പെട്രോളിയം ഉത്‌പന്നങ്ങൾ (7.1 ശതമാനം), ജെം ആൻഡ് ജുവലറി (5.2 ശതമാനം), ഫാർമസ്യൂട്ടിക്കൽസ് (1.4 ശതമാനം), റെഡിമെയ്ഡ് വസ്ത്രങ്ങൾ (0.6 ശതമാനം), കോട്ടൺനാര് (28.3 ശതമാനം), പ്ലാസ്‌റ്റിക് (3.4 ശതമാനം) എന്നിവയാണവ. കെമിക്കൽസ് (7.9 ശതമാനം), ഇലക്‌ട്രോണിക് ഉത്‌പന്നങ്ങൾ (46.1 ശതമാനം), അരി (30.2 ശതമാനം) എന്നിവ മികച്ച നേട്ടമുണ്ടാക്കിയെങ്കിലും മൊത്തം കയറ്റുമതി തളർച്ചയെ തടയാനായില്ല.
കഴിഞ്ഞമാസം ഇറക്കുമതി 4,615 കോടി ഡോളറിൽ നിന്ന് 6,626 കോടി ഡോളറിലേക്ക് കുതിച്ചുയർന്നു. ഇന്ത്യയുടെ കയറ്റുമതി വരുമാനവും ഇറക്കുമതിച്ചെലവും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി ജൂലായിൽ 1,063 കോടി ഡോളറിൽ നിന്ന് 3,102 കോടി ഡോളറിലേക്ക് ഉയരുകയും ചെയ്‌തു. കേന്ദ്രസർക്കാർ ഇറക്കുമതിച്ചുങ്കം കൂട്ടിയതുമൂലം കഴിഞ്ഞമാസം സ്വർണം ഇറക്കുമതി 43.6 ശതമാനം താഴ്‌ന്ന് 237 കോടി ഡോളറായെങ്കിലും വ്യാപാരക്കമ്മി കൂടുകയാണുണ്ടായത്. 2021 ജൂലായിൽ 421 കോടി ഡോളറിന്റേതായിരുന്നു സ്വർണം ഇറക്കുമതി. നോൺ-ഓയിൽ, നോൺ-ജെം ആൻഡ് ജുവലറി ഉത്‌പന്ന ഇറക്കുമതി 42.9 ശതമാനം വർദ്ധിച്ചതാണ് വ്യാപാരക്കമ്മി കൂടാൻ മുഖ്യകാരണം.
ബസുമതി അരിയിൽ സ്വാദൂറും നേട്ടം
ഇന്ത്യയുടെ ബസുമതി അരി കയറ്റുമതി നടപ്പുവർഷം ഏപ്രിൽ-ജൂണിൽ 25.54 ശതമാനം ഉയർന്ന് 115 കോടി ഡോളറായെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. 92.2 കോടി ഡോളറായിരുന്നു 2021-22ലെ സമാനപാദത്തിൽ. ബസുമതി ഇതര അരി കയറ്റുമതി അഞ്ചുശതമാനം മുന്നേറി 156 കോടി ഡോളറായുമായിട്ടുണ്ട്.
$740 കോടി
കാർഷികോത്പന്ന, പ്രോസസ്ഡ് ഫുഡ് കയറ്റുമതി ഏപ്രിൽ-ജൂണിൽ 31 ശതമാനം ഉയർന്ന് 740 കോടി ഡോളറിലെത്തി. നടപ്പുവർഷം ഈയിനത്തിൽ അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്‌ട്‌സ് എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ (അപെഡ) ഉന്നമിടുന്ന വരുമാനം 2,356 കോടി ഡോളറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |