തിരുവനന്തപുരം: കേശവദാസപുരത്തെ വയോധികയുടെ കൊലപാതകത്തിൽ അന്വേഷണം തുടരുന്നു. കേശവദാസപുരം രക്ഷാപുരി റോഡ്, മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമ (68)യാണ് കൊല്ലപ്പെട്ടത്. കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ബംഗാൾ സ്വദേശി ആദം അലിക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം.
ഇന്നലെ ഉച്ചയോടെയാണ് മനോരമയെ കാണാതായത്. തുടർന്ന് നടത്തിയ തെരച്ചിലിൽ രാത്രി വൈകി, ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ കല്ലിൽ കെട്ടിത്താഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാലുകൾ കെട്ടിയ നിലയിലായിരുന്നു.
ആറ് മാസം മുമ്പാണ് മനോരമയുടെ തൊട്ടടുത്ത വീട്ടിൽ ആദം അലി ജോലിക്കെത്തിയത്. ഇന്നലെ മോഷണത്തിന് മുമ്പ് ഇയാൾ വയോധികയെ കഴുത്ത് ഞെരിച്ച് കൊന്നതായി അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. മനോരമയുടെ നിലവിളികേട്ട് അയൽവാസികളെത്തിയെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് നാട്ടുകാർ തിരിച്ചുപോയ ശേഷം പ്രതി മൃതദേഹം കിണറ്റിൽ കൊണ്ടുപോയി ഇടുകയായിരുന്നുവെന്നാണ് സൂചന.
ഇയാൾക്കൊപ്പം താമസിച്ചിരുന്ന നാല് ബംഗാൾ സ്വദേശികളെ പൊലീസ് ഇന്നലെ രാത്രി തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രതി സുഹൃത്തിന്റെ ഫോണായിരുന്നു ഉപയോഗിച്ചിരുന്നത്. രക്ഷപ്പെടുന്നതിനിടെ സുഹൃത്തിനെ വിളിച്ച് തന്റെ സിം കാർഡ് കൊണ്ട് തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഉള്ളൂരിൽ നിന്നാണ് വിളിച്ചത്. മനോരമയെ താൻ അടിച്ചെന്ന് ഇയാൾ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
സിം കാർഡുമായി ഉള്ളൂരിലേക്ക് പോയെങ്കിലും ആദത്തെ കണ്ടില്ലെന്ന് സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിനും കവർച്ചയ്ക്കും പിന്നിൽ കൂടുതൽ പേരുണ്ടൊയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്. അതേസമയം, ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മനോരമയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |