തിരുവനന്തപുരം: ഇന്ധന പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായി സ്വകാര്യ പമ്പുകളിൽ നിന്ന് ഡീസൽ നിറച്ച് കെ.എസ്.ആർ.ടി.സി. അവധി ദിവസങ്ങളിൽ ബസുകൾ കുറച്ചതും ഇന്നത്തെ സർവീസിനു നേട്ടമായി. ഇന്നലെ 3600 ബസ് സർവീസുകളാണ് കെ.എസ്.ആർ.ടി.സി ഓടിച്ചത്. ഏതാനും മാസങ്ങളായി 3600- 3850 സർവീസുകളാണ് ഓടിക്കുന്നത്.
ദിവസ വരുമാനത്തിൽ നിന്ന് ഡീസലടിക്കാനുള്ള ക്രമീകരണം ഞായറാഴ്ച വൈകിട്ടാണ് തുടങ്ങിയത്. ഇതേത്തുടർന്ന് എല്ലാ ബസുകളിലും അവശ്യത്തിന് ഡീസൽ ഉറപ്പാക്കി. വൈകിട്ടുള്ള ദീർഘദൂര ബസുകളെല്ലാം നിരത്തിലിറക്കിയതോടെ യാത്രാക്ലേശവും കുറഞ്ഞു. അതേസമയം സർക്കാർ അനുവദിച്ച 20 കോടി രൂപ കോർപ്പറേഷന് ലഭിച്ചിട്ടില്ല. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ നടപടി പൂർത്തിയാക്കി പണം അക്കൗണ്ടിലെത്തുന്നതോടെ എണ്ണക്കമ്പനികൾക്ക് കുടുശ്ശികയുള്ള 13 കോടിയും തീർക്കാനാകും.
അതേസമയം ജൂലായിലെ ശമ്പളം നൽകാനും ഇതുവരെ കഴിഞ്ഞിട്ടില്ല. സർക്കാരിനോട് 65 കോടി ആവശ്യപ്പെട്ടിട്ടുണ്ട്. 250 കോടിയുടെ രക്ഷാപാക്കേജ് സംബന്ധിച്ച മന്ത്രിതല ചർച്ചകൾ അന്തിമഘട്ടത്തിലാണ്. ഇതിലാണ് മാനേജ്‌മെന്റിന്റെയും തൊഴിലാളികളുടെയും പ്രതീക്ഷ. കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ മന്ത്രി ആന്റണി രാജുവുമായി ചർച്ച നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |