കൊച്ചി: ഭാവിയുടെ തൊഴിൽമേഖലയായി വളരുന്ന ഡിജിറ്റൽ വർക്കർ സർവീസസിന്റെ ലോകത്തെ ഏറ്റവും വലിയകേന്ദ്രം കൊച്ചിയിൽ വരുന്നു. ഇലക്ട്രോണിക്‌സ് കമ്പനിയായ ക്ലൗഡ് പാഡാണ് കൊച്ചിയിൽ കേന്ദ്രം തുറക്കുന്നത്. 20 കോടി രൂപ നിക്ഷേപത്തോടെ ആരംഭിക്കുന്ന കേന്ദ്രത്തിൽ 2025 ഓടെ നിക്ഷേപം 750 കോടി രൂപയായി ഉയർത്തും.
അമേരിക്ക, യു.കെ., യൂറോപ്, ഏഷ്യ എന്നിവിടങ്ങളിലെ 300ലേറെ സംരംഭക, ഉപഭോക്താക്കൾക്കുള്ള സേവനങ്ങൾ ഏകോപിപ്പിക്കുന്ന കേന്ദ്രമാണ് ആരംഭിക്കുന്നത്. മനുഷ്യസഹായമില്ലാതെ ആശയവിനിമയ സേവനങ്ങൾ നൽകുന്ന ബോട്ട് (ഡിജിറ്റൽ വർക്കർ) സാങ്കേതികവിദ്യയാണ് ക്ലൗഡ് പാഡിന്റെ പ്രധാന ഉത്പന്നം. 500 ഐ.ടി ജീവനക്കാരും ഒരു ലക്ഷത്തിലധികം ഡിജിറ്റൽ വർക്കർമാരുമാണ് ലക്ഷ്യമെന്ന് കമ്പനി മാനേജിംഗ് ഡയറക്ടർ ആരോമൽ ജയരാജ് ഷിക്കി പറഞ്ഞു.
കാക്കനാട്ട് ആരംഭിക്കുന്ന ഡിജിറ്റൽ വർക്കർ സർവീസസ് കേന്ദ്രത്തിൽ 100 ജീവനക്കാരുണ്ടാകും. റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ (ആർപിഎ) സേവനങ്ങൾ നൽകുന്ന അമേരിക്കയിലെ ഓട്ടോമേഷൻ എനിവെയറിന്റെ അംഗീകൃത മികവിന്റെ കേന്ദ്രം കൂടിയാണ് കൊച്ചിയിലേത്.
യു.കെ. ആസ്ഥാനമായ മലയാളി സംരംഭമണ് ക്ളൗഡ് പാഡ്. മൂന്ന് വർഷത്തിനകം പൊതുനിക്ഷേപം സ്വീകരിക്കുന്നതിനും സീരീസ് എ ഫണ്ടിംഗ് ലഭിക്കുന്നതിനും നടപടികൾ ആരംഭിച്ചതായി ആരോമൽ പറഞ്ഞു.
ഇന്റർനെറ്റ് അധിഷ്ഠിത ജോലികളിൽ കേരളത്തിലെ ഉദ്യോഗാർത്ഥികളിലെ മികവാണ് കൊച്ചിയിൽ സർവീസസ് കേന്ദ്രം ആരംഭിക്കാൻ പ്രേരണയെന്ന് ആരോമലിന്റെ സഹോദരനും ക്ലൗഡ് പാഡ് സഹസ്ഥാപകനും ഡയറക്ടറുമായ അഭിഷേക് ജയരാജ് ഷിക്കി പറഞ്ഞു.
ആഗോളതലത്തിലുള്ള റോബോട്ടിക് പ്രോസസ് ഓട്ടോമേഷന് (ആർ.പി.എ) വേണ്ടി 24,000 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഹൈപ്പർ ഓട്ടോമേഷൻ വിപണി 4.75 ലക്ഷം കോടി രൂപയുടേതാണ്. ഇവ ഉപയോഗപ്പെടുത്തി ഒരു ബില്യൺ ഡോളർ മൂല്യമുള്ള കമ്പനിയായി മാറുകയാണ് ക്ലൗഡ് പാഡിന്റെ ലക്ഷ്യം. കാക്കനാട് വാഴക്കാലയിൽ ക്ളൗഡ്പാഡിന്റെ ഓഫീസ് പ്രവർത്തിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |