കോട്ടയം: വൈദികൻ ഫാ ജേക്കബ് നൈനാന്റെ വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് മൂത്ത മകൻ ഷൈനോ നൈനാനെ പൊലീസ് പിടികൂടി. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നെന്നും ഇതിനുള്ള പരിഹാരമായിട്ടാണ് സ്വന്തം വീട്ടിൽ നിന്ന് തന്നെ മോഷ്ടിക്കേണ്ടി വന്നതെന്ന് ഷൈനോ പൊലീസിനോട് പറഞ്ഞു. മോഷണത്തിന് ശേഷം പണം മുഴുവൻ വൂടിനോട് ചേർന്ന് ഷൈനോ നടത്തിയിരുന്ന സ്ഥാപനത്തിൽ തന്നെ സൂക്ഷിക്കുകയായിരുന്നു. പൊലീസ് എത്തി ഇവിടെ നിന്നും പണം കണ്ടെത്തി. മോഷ്ടിച്ച സ്വർണം ചെറിയ പാത്രത്തിലാക്കി കുഴിച്ചിട്ട നിലയിലാണ് പൊലീസ് കണ്ടെത്തിയത്. ഷൈനോയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
ചൊവ്വാഴ്ച വൈകിട്ട് വൈദികനും ഭാര്യ സാലിയും പള്ളിയിൽ പോയിരുന്ന സമയത്താണ് മോഷണം നടത്തിയത്. 48 പവന്റെ ആഭരണങ്ങളും 80,000 രൂപയുമാണ് കളവ് പോയത്. ഇതിൽ 21 പവൻ വീടിനോട് ചേർന്ന ഇടവഴിയിൽ നിന്ന് കണ്ടെത്തി.കട്ടിലിനടിയിൽ വച്ചിരുന്ന താക്കോൽ ഉപയോഗിച്ചാണ് പ്രതി അലമാര തുറന്ന് പണവും ആഭരണങ്ങളും മോഷ്ടിച്ചത്. വീടിന് സമീപത്തുള്ള ഇടവഴിയിൽ നിന്ന മോഷ്ടിച്ച സ്വർണത്തിന്റെ ഒരു ഭാഗം ലഭിച്ചപ്പോൾ തന്നെ സ്ഥിരം കുറ്റവാളികളല്ല മോഷണത്തിന് പിന്നിലെന്ന നിഗമനത്തിൽ പൊലീസ് എത്തിയിരുന്നു. കട്ടിലിനടിയിലെ താക്കോൽ എടുത്ത് ആലമാര തുറന്നതിനാൽ വീടുമായി അടുപ്പമുള്ളവരാണ് കൃത്യത്തിന് പിന്നിലെന്നും കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഏറെ സാമ്പത്തിക ബാദ്ധ്യതകളുള്ള ഷൈനോയിൽ അന്വേഷണ ഉദ്യോഗസ്ഥർ എത്തിച്ചേരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |