ആലപ്പുഴ: കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് ആരംഭിച്ച നാലമ്പല ദർശന സർവീസ് സൂപ്പർഹിറ്റ്. കർക്കടകം ഒന്നിന് ആരംഭിച്ച് ഇന്നലെ വരെ 112 ട്രിപ്പുകൾ നടത്തി. കളക്ഷൻ 40 ലക്ഷത്തോളം രൂപ.
ആഗസ്റ്റ് 16 വരെ നീളുന്ന പാക്കേജിന്റെ ഭാഗമായി 250ഓളം സർവീസുകൾ നടത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
ഇതോടെ കൂടുതൽ തീർത്ഥാടന പാക്കേജുകൾ ആരംഭിക്കാനുള്ള സർവേക്കും തുടക്കമായി. നിലവിൽ വേളാങ്കണ്ണി, മണ്ണാറശാല പാക്കേജുകളുണ്ടെങ്കിലും ഹിറ്റായത് നാലമ്പല പാക്കേജാണ്. അയ്യായിരത്തിലധികം തീർത്ഥാടകർ ഇതിനകം പാക്കേജിന്റെ ഭാഗമായി.
തൃശൂർ, കോട്ടയം, മലപ്പുറം, എറണാകുളം ജില്ലകളിലെ നാലമ്പലങ്ങളിലേക്കാണ് സർവീസുകൾ നടക്കുന്നത്. ശ്രീരാമ - ലക്ഷ്മണ - ഭരത - ശത്രുഘ്നന്മാർ കുടിയിരിക്കുന്നവയാണ് നാലമ്പലങ്ങൾ. ഓരോ ജില്ലയിൽനിന്നും തൊട്ടടുത്ത നാലമ്പലങ്ങളിലേക്കാണ് യാത്ര ഒരുക്കുന്നത്. തീർത്ഥാടകർക്ക് ഡിജിറ്റൽ ഗൈഡ് ബുക്കടക്കം നൽകും. എല്ലാ ട്രിപ്പുകളിലും നിറയെ യാത്രക്കാരുണ്ടാവും. ബുക്കിംഗിന് ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയുമുണ്ട്. പാക്കേജിന്റെ ഭാഗമായി എത്തുന്ന യാത്രക്കാർക്ക് ദേവസ്വങ്ങൾ പ്രത്യേക പരിഗണന നൽകും. ക്യൂ ഒഴിവായി കിട്ടുന്നതും, ചിലയിടങ്ങളിൽ താമസ സൗകര്യമുൾപ്പെടെ ദേവസ്വങ്ങൾ ഒരുക്കുന്നതും യാത്രക്കാർക്ക് ആശ്വാസമാണ്.
നാലമ്പലങ്ങൾ-
തൃശൂർ
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, കൂടൽമാണിക്യം ഭരത സ്വാമിക്ഷേത്രം, തിരുമുഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന സ്വാമി ക്ഷേത്രം
എറണാകുളം
തിരുമറയൂർ ശ്രീരാമസ്വാമിക്ഷേത്രം, ഭരതപ്പള്ളി ഭരതസ്വാമി ക്ഷേത്രം, മുളക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം,നെടുങ്ങാട് ശത്രുഘ്‌നസ്വാമിക്ഷേത്രം
കോട്ടയം
പാലാ രാമപുരം ശ്രീരാമ ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം, അമനകര ഭരത ക്ഷേത്രം, മേതിരി ശത്രുഘ്‌ന ക്ഷേത്രം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |