SignIn
Kerala Kaumudi Online
Saturday, 20 April 2024 5.07 AM IST

ഭീകരബന്ധം: ജമ്മുവിൽ ശാസ്ത്രജ്ഞനും പ്രൊഫസറും ഉൾപ്പെടെ 4 പേരെ പിരിച്ചുവിട്ടു

jammu

ശ്രീനഗർ: ഭീകരബന്ധം കണ്ടെത്തിയതിനെ തുടർന്ന് ജമ്മു-കാശ്മീരിൽ അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥയും പ്രൊഫസറും ശാസ്ത്രജ്ഞനുമടക്കം നാല് സർക്കാർ ജീവനക്കാരെ ലഫ്‌റ്റനന്റ് ഗവർണർ മനോജ് സിൻഹ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.

ബിട്ട കരാട്ടെ എന്നറിയപ്പെടുന്ന ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെ.കെ.എൽ.എഫ്) പ്രവർത്തകൻ ഫാറൂഖ് അഹമ്മദ് ദാറിന്റെ ഭാര്യ അസ്ബ അർസൂമന്ദ് ഖാൻ (അഡ്മിനിസ്ട്രേറ്റീവ് സർവീസ്), ഹിസ്ബുൾ മുജാഹിദ്ദീൻ നേതാവ് സയ്യിദ് സലാഹുദ്ദീന്റെ മകൻ സയ്യിദ് അബ്ദുൾ മുയീദ് (ഏന്റർപ്രണർഷിപ് ഡവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഐ.ടി മാനേജർ), മുഹീത് അഹമ്മദ് ഭട്ട് (കാശ്മീർ സർവകലാശാല ശാസ്ത്രജ്ഞൻ), മജീദ് ഹുസൈൻ ഖാദ്രി ( കാശ്മീർ സർവകലാശാല സീനിയർ അസി. പ്രൊഫസർ) എന്നിവരെയാണ് പുറത്താക്കിയത്.

തീവ്രവാദ സംഘടനകളുമായും പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്‌.ഐയുമായും ബന്ധമുണ്ടെന്ന് സർക്കാർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നാണ് അസ്ബ അർസൂമന്ദ് ഖാനെ പിരിച്ചുവിട്ടത്. ഭർത്താവ് ബിട്ട കരാട്ടെയുടെ വിചാരണയ്‌ക്കിടെയാണ് അസ്ബയുടെ ഭീകരബന്ധം വെളിപ്പെട്ടത്. 2003ൽ ഷെർ ഇ കാശ്മീർ കാർഷിക സർവകലാശാലയിലാണ് അസ്ബ ജോലിക്ക് ചേർന്നത്. പിൻവാതിൽ നിയമനമായിരുന്നു. 2003നും 2007നും ഇടയിൽ മാസങ്ങളോളം അവധിയെടുത്തെങ്കിലും നടപടിയുണ്ടായില്ല. അവധിയെടുത്ത സമയത്ത് ജർമ്മനി, യു.കെ, ഹെൽസിങ്കി, ശ്രീലങ്ക, തായ്‌ലൻഡ് എന്നിവിടങ്ങൾ അസ്ബ സന്ദർശിച്ചു. ജെ.കെ.എൽ.എഫിന്റെ സന്ദേശവാഹകയായും അസ്ബ പ്രവർത്തിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് എത്തിയിരുന്നത് നേപ്പാൾ വഴിയോ ബംഗ്ലാദേശ് വഴിയോ റോഡ് മാർഗ്ഗമായിരുന്നു.

2011ൽ ജമ്മു-കാശ്മീർ അഡ്മിനിസ്ട്രേറ്റീവ് സർവീസ് പാസായ അസ്ബ, മാസങ്ങൾക്കകം ബിട്ട കരാട്ടെയെ വിവാഹം കഴിച്ചു.

ഹിസ്ബുൾ മുജാഹിദ്ദീന്റെ സ്വയംപ്രഖ്യാപിത സുപ്രീം കമാൻഡർ സയ്യിദ് സലാഹുദ്ദീന്റെ മകനാണ് സയ്യിദ് അബ്ദുൽ മുയീദ്. ജെ.കെ.ഇ.ഡി.ഐയിൽ ഐ.ടി മാനേജരായിരുന്ന മുയീദിനെ, 2012ലാണ് കരാർ അടിസ്ഥാനത്തിൽ ഐ.ടി കൺസൽ‌ട്ടന്റായി നിയമിച്ചത്. നിയമന വ്യവസ്ഥകൾ പാലിക്കാതെയായിരുന്നു ആ നിയമനവും. സെലക്ഷൻ പാനലിലെ മൂന്ന് പേരെങ്കിലും തീവ്രവാദ അനുഭാവികളായിരുന്നു. മുയീദിനെ പിന്നീട് ജോലിയിൽ സ്ഥിരപ്പെടുത്തി. സലാഹുദീന്റെ മറ്റു രണ്ടു മക്കളായ അഹമ്മദ് ഷക്കീൽ, ഷാഹിദ് യൂസഫ് എന്നിവരും മാനദണ്ഡങ്ങൾ ലംഘിച്ച് സർക്കാർ സർവീസിൽ കയറിയിരുന്നു. ഇരുവരെയും ജോലിയിൽനിന്നു പിരിച്ചുവിട്ടു. ഇപ്പോൾ വിചാരണ നേരിടുന്ന ഇവർ ജയിലിലാണ്.

കാശ്മീർ സർവകലാശാലയിലെ ശാസ്ത്രജ്ഞനായ മുഹീത് അഹമ്മദ് ഭട്ട്, 2017 മുതൽ 2019 വരെ ടീച്ചേഴ്‌സ് അസോസിയേഷന്റെ എക്‌സിക്യൂട്ടിവ് അംഗവും 2017 മുതൽ 2019 വരെ പ്രസിഡന്റുമായിരുന്നു. 2016ൽ നിരവധി യുവാക്കൾ മരിച്ച വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെയും തെരുവ് പ്രതിഷേധങ്ങളുടെയും മുഖ്യ സംഘാടകനായിരുന്നു മുഹീത്. ഭീകരസംഘടനയായ ലഷ്കറെ ത്വയിബയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് കാശ്മീർ സർവകലാശാലയിലെ സീനിയർ അസിസ്റ്റന്റ് പ്രൊഫസർ മജീദ് ഹുസൈൻ ഖാദ്രിയെ പുറത്താക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.