തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ അധികാരം കവരുന്ന കേന്ദ്രം ഫെഡറലിസത്തിൽ കത്തിവയ്ക്കുന്നതിനൊപ്പം സാമ്പത്തിക സമ്മർദ്ദവും ചെലുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള പി.എസ്.സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം എ.കെ.ജി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന് ഭരണഘടന ഉറപ്പുനൽകുന്ന അധികാരങ്ങളിൽ ഏകപക്ഷീയമായ കടന്നുകയറ്റമാണുണ്ടാകുന്നത്. സംസ്ഥാനത്തിനുമേൽ പ്രത്യേക രീതിയിലുള്ള സാമ്പത്തിക സമ്മർദം സൃഷ്ടിക്കാനുള്ള ശ്രമവുമുണ്ട്. റവന്യൂ ഗ്രാന്റിൽ 7000 കോടിയുടെ കുറവുണ്ടായി. 12,000 കോടിയാണ് ജി.എസ്.ടി കുടിശിക. വായ്പാപരിധിയും വെട്ടിക്കുറയ്ക്കുന്നു. കിഫ്ബി പോലുള്ള സ്ഥാപനങ്ങളിലൂടെ നാടിന് സഹായമുണ്ടാകരുതെന്ന നിലപാടും കേന്ദ്രത്തിനുണ്ട്. സാമ്പത്തികമായി ഞെരുക്കി ഇല്ലാതാക്കാനുള്ള ശ്രമമാണ് കേന്ദ്രത്തിന്റേത്. സ്വകാര്യവത്കരണവും കരാർവത്കരണവും രാജ്യത്ത് തൊഴിൽ നഷ്ടമുണ്ടാക്കി. ജൂൺ -ജൂലായ് മാസത്തെ കണക്ക് പ്രകാരം വ്യവസായ സേവനമേഖലകളിൽ 80 ലക്ഷമാണ് തൊഴിൽനഷ്ടം. പത്ത് ലക്ഷം തൊഴിലുകളാണ് രാജ്യത്ത് പൊതുമേഖലയിലുള്ളത്. അപേക്ഷിച്ചവരിൽ 0.33 ശതമാനത്തിന് മാത്രമാണ് ജോലി കിട്ടിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി. എഫ്.എസ്.ഇ.ടി.ഒ സംസ്ഥാന പ്രസിഡന്റ് എൻ.ടി.ശിവരാജൻ, കോൺഫെഡറേഷൻ ഒഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്‌സ് ജനറൽ സെക്രട്ടറി വി.ശ്രീകുമാർ, പി.എസ്.സി എൽഡേഴ്‌സ് ഫോറം മുൻ ജനറൽ സെക്രട്ടറി എൻ.രാധാകൃഷ്ണൻ നായർ, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ എസ്.നഹാസ്, എം.ആർ.രവിലാൽ തുടങ്ങിയവർ പങ്കെടുത്തു. യൂണിയൻ ജനറൽ സെക്രട്ടറി ബി.ജയകുമാർ സ്വാഗതവും സംസ്ഥാന സെക്രട്ടറി ബി.ബിജു നന്ദിയും രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |