തിരുവനന്തപുരം/ കൊച്ചി: ജനങ്ങളെ ഭീതിയിലാഴ്ത്തി തെരുവ് നായ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ മൃഗസ്നേഹികളുടെ സഹായത്തോടെ പ്രശ്നത്തിന് പരിഹാരം കാണാൻ
ഇന്ന് മന്ത്രിതല യോഗം ചേരാനിരിക്കെ, അഞ്ചുകൊല്ലത്തിനിടെ (2016-2021) നായ്ക്കളെ വന്ധ്യംകരിക്കാനുള്ള കോടികൾ പാഴായതിന്റെ കണക്കുകൾ പുറത്തുവന്നു. തദ്ദേശസ്ഥാപനങ്ങൾ വകയിരുത്തിയ 113.42 കോടിയിൽ ചെലവിട്ടത് 25.09 കോടി മാത്രമാണ്. വന്ധ്യംകരണത്തിന് കുടുംബശ്രീയെ ഏൽപ്പിച്ചതിനുശേഷമുള്ള കണക്കാണിത്. തെരുവുനായ്ക്കളുടെ ജനന നിയന്ത്രണ പദ്ധതി (എ.ബി.സി) തുടങ്ങി 21 കൊല്ലം പിന്നിടുമ്പോൾ 25 ശതമാനംപോലും ചെലവിട്ടിട്ടില്ല. 2001 മുതൽ 2016 വരെയുള്ള കണക്കിൽ 12.95 കോടി വകയിരുത്തിയപ്പോൾ ചെലവിട്ടത് 1.49 കോടിമാത്രം. ഇന്നലെ സംസ്ഥാനത്തിന്റെ പലഭാഗത്തായി ആറാംക്ളാസുകാരനുൾപ്പെടെ നായ്ക്കളുടെ കടിയേറ്റത്അഞ്ചുപേർക്ക്.
വന്ധ്യംകരണം വീണ്ടും തുടങ്ങിയാലും നിലവിലെ തെരുവ്നായ്ക്കളുടെ എണ്ണം കുറയ്ക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് മൃഗസ്നേഹികളുടെ സഹായം തേടുന്നത്. നായ്ക്കളെ ഏതെങ്കിലും പരിപാലനകേന്ദ്രത്തിലേക്ക് മാറ്റുകയോ വളർത്താൻ താത്പര്യമുള്ളവരെ ഏല്പിക്കാനോ ഉള്ള സാദ്ധ്യതയാണ് ആരായുന്നത്.
ഇന്നു വൈകിട്ട് മൂന്നിന് മന്ത്രി എം.ബി. രാജേഷിന്റെ അദ്ധ്യക്ഷതയിൽ തദ്ദേശ, ആരോഗ്യ, മൃഗസംരക്ഷണ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇക്കാര്യം ചർച്ച ചെയ്യും. ജില്ല അടിസ്ഥാനത്തിൽ മൃഗസ്നേഹി സംഘടനകളുടെ യോഗം പിന്നീട് വിളിക്കും. ഇവർക്ക് സാമ്പത്തിക സഹായം നൽകുന്നതും പരിഗണനയിലുണ്ട്.
അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ കുടുംബശ്രീ മുഖേനയുള്ള വന്ധ്യംകരണം ഹൈക്കോടതി തടഞ്ഞിരുന്നു. നാഷണൽ അനിമെൽ വെൽഫയർ ബോർഡിന്റെ മാനദണ്ഡങ്ങൾ പാലിച്ചേ വന്ധ്യംകരണ കേന്ദ്രങ്ങൾ തുടങ്ങാനാവൂ.
കേന്ദ്രം തുടങ്ങാൻ
6 മാസം വേണം
ശസ്ത്രക്രിയ സൗകര്യം ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി വന്ധ്യംകരണ കേന്ദ്രങ്ങൾ തുടങ്ങാൻ ആറുമാസമെങ്കിലും വേണമെന്നാണ് ബ്ളോക്ക് പഞ്ചായത്തുകളുടെ നിലപാട്. ജീവനക്കാരെയും നിയോഗിക്കണം. നായ്ക്കളെ പാർപ്പിക്കാനുള്ള സ്ഥലം കണ്ടെത്തുന്നത് വെല്ലുവിളിയാണ്. ഓരോ ബ്ളോക്കിലും ഓരോ കേന്ദ്രം തുടങ്ങാനാണ് കഴിഞ്ഞ മാസം തീരുമാനിച്ചത്.
മോണിറ്ററിംഗ് കമ്മിറ്റികളില്ല
ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലും എ.ബി.സി മോണിറ്ററിംഗ് കമ്മിറ്റികൾ രൂപീകരിച്ചിട്ടില്ല. തദ്ദേശ സ്ഥാപന മേധാവി എക്സ് ഒഫിഷ്യോ ചെയർമാനും ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകളുടെ ഓരോ പ്രതിനിധികൾ, ഒരു മൃഗഡോക്ടർ, മൃഗങ്ങൾക്കെതിരായ ക്രൂരതകൾ തടയുന്നതിനുള്ള ജില്ലാതല സൊസൈറ്റിയുടെ രണ്ട് പ്രതിനിധികൾ ഉൾപ്പെട്ടതാണ് സമിതി.
തദ്ദേശ സ്ഥാപനങ്ങളുടെ ചുമതല
മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കുക
നിയന്ത്രണ പദ്ധതികൾ ആവിഷ്കരിക്കുക
നായപിടിത്തക്കാരുടെ സേവനം ലഭ്യമാക്കുക
വളർത്തുനായ്കൾക്ക് ലൈസൻസ് നൽകുക
പൊതുസ്ഥലങ്ങളിലെ മാലിന്യനിക്ഷേപം തടയുക
വിനിയോഗിക്കാതെ കോടികൾ
(തദ്ദേശ സ്ഥാപനങ്ങൾ വകയിരുത്തിയ തുക,
വിനിയോഗിച്ചത്, ലാപ്സായത് ക്രമത്തിൽ (കോടിയിൽ)
2016-17........... 48.64.................8.61............40.02
2017-18........... 34.17..................6.15........... 28.02
2018-19...........12.48...................4.32............ 8.16
2019-20...........10.27.................. 4.07........... 6.19
2020-21............ 7.86..................1.94..............5.92
ആകെ........... 113.42...............25.09......... 88.31
'' ഇന്ന് മുഖ്യമന്ത്രിയെ കണ്ടശേഷം കർമ്മപദ്ധതി തയാറാക്കും. 152 ബ്ലോക്ക് പഞ്ചായത്തിലും എ.ബി.സി സെന്റർ സജ്ജമാക്കാൻ നിർദ്ദേശം നൽകി. 30എണ്ണം തയ്യാറായി.
-എം.ബി.രാജേഷ്,
തദ്ദേശവകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |