തിരുവനന്തപുരം: പി.എസ്.സി ഓഫീസിൽ സീനിയർ ഉദ്യോഗസ്ഥരെ അവധിയെടുപ്പിച്ച് തൊട്ടു താഴെയുള്ള ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകിയ നടപടി സർക്കാർ അന്വേഷിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ ഇടതുമുന്നണി നിയമിച്ച പി.എസ്.സി ചെയർമാനും അംഗങ്ങളും ചേർന്ന് നടത്തുന്ന 'സ്വയംഭരണ' നടപടി അവസാനിപ്പിക്കാനാണ് നീക്കം.
സർക്കാരിന്റെ വിലക്ക് നിലനിൽക്കേ നടന്ന ചട്ടവിരുദ്ധ സ്ഥാനക്കയറ്റങ്ങൾ റദ്ദ് ചെയ്യാൻ ഇക്കഴിഞ്ഞ 2 ന് ഇറക്കിയ ഉത്തരവ് എല്ലാ സർക്കാർ വകുപ്പ് മേലധികാരികൾക്കും സർവകലാശാലകൾ അടക്കമുള്ള സ്വയംഭരണ സ്ഥാപനങ്ങൾക്കും നൽകിയിട്ടും പി.എസ്.സിക്ക് നൽകിയിരുന്നില്ല. സ്വയംഭരണ സ്ഥാപനമായതു കൊണ്ടാണ് തങ്ങളെ പരാമർശിക്കാത്തതെന്നായിരുന്നു പി.എസ്.സിയുടെ വാദം. ഇതോടെയാണ് ചട്ടവിരുദ്ധ സ്ഥാനക്കയറ്റങ്ങൾ റദ്ദ് ചെയ്യാനുള്ള മുന്നൊരുക്കമായി പി.എസ്.സിയോട് സർക്കാർ റിപ്പോർട്ട് ആവശ്യപ്പെട്ടത്.
സംസ്ഥാനം അതിഗുരുതരമായ സാമ്പത്തികപ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് അനധികൃത സ്ഥാനക്കയറ്റങ്ങൾ ഒഴിവാക്കണമെന്ന് സർക്കാർ 2020 നവംബർ 5 ന് ഉത്തരവിട്ടത്. ഇത് നിലനിൽക്കേ, 30 ലധികം ക്രമവിരുദ്ധ സ്ഥാനക്കയറ്റങ്ങളാണ് പി.എസ്.സി ഓഫീസിൽ നടന്നത്. ഒരുമാസം അവധിയെടുപ്പിച്ച് വ്യാജ ഒഴിവുകൾ സൃഷ്ടിച്ചാണ് പല സ്ഥാനക്കയറ്റങ്ങളും ഇവിടെ നടത്തിയത് . മുതിർന്ന 26 ഉദ്യോഗസ്ഥർ കൂട്ട അവധിയെടുത്ത് 30 പേർക്ക് ആ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം നൽകി.
താത്കാലിക ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് പി.എസ്.സിയിലെ നിയമനനടപടികൾ നിർവഹിക്കാൻ നിയമപരമായി കഴിയില്ലെന്ന വാദമാണ് പി.എസ്.സി ഉയർത്തിയത്. വർഷങ്ങളായി പി.എസ്.സിയിൽ നടക്കുന്ന ഇത്തരം സ്ഥാനക്കയറ്റങ്ങൾ സർക്കാർ അനുവദിച്ചിരുന്നുവെന്നും ഇവർ വാദിക്കുന്നു. ഉദ്യോഗസ്ഥർ അഞ്ചുമാസത്തെ അവധിയിലാണെങ്കിൽ മാത്രമേ ആ തസ്തികയിലേക്ക് സ്ഥാനക്കയറ്റം സർക്കാർ സർവീസിൽ നടക്കൂ. എന്നാൽ പി.എസ്.സി യിൽ ഒരുമാസം അവധിയെടുത്തവരുടെ തസ്‌തികയിൽ പോലും അനധികൃത സ്ഥാനക്കയറ്റം നൽകിയിരുന്നു. ഇത്തരം സ്ഥാനക്കയറ്റങ്ങളിൽ പി.എസ്.സി. അംഗങ്ങൾക്കിടയിൽത്തന്നെ അഭിപ്രായവ്യത്യാസമുണ്ട്. ഇക്കാര്യം ചർച്ച ചെയ്‌ത യോഗത്തിൽ ചില അംഗങ്ങൾ ഇതിനെ എതിർത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |