തിരുവനന്തപുരം: സർക്കാരിനെതിരെയുള്ള ഏറ്റുമുട്ടൽ കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുമായുള്ള വാക്പോരിന് പിന്നാലെ ആരിഫ് മുഹമ്മദ് ഖാൻ നാളെ വാർത്താസമ്മേളനം വിളിച്ചു. രാവിലെ 11.30ന് രാജ്ഭവനിലാണ് ഗവർണർ മാദ്ധ്യമങ്ങളെ കാണുന്നത്. ഗവർണർ വാർത്താസമ്മേളനം നടത്തുന്നത് അസാധാരണ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്. ചരിത്രകോൺഗ്രസിൽ തനിക്കെതിരെ നടന്ന ആക്രമണത്തിന്റെ ഗൂഢാലോചനയെക്കുറിച്ചുള്ള തെളിവുകൾ നാളെ പുറത്തുവിടുമെന്ന് ഗവർണർ പറഞ്ഞിരുന്നു. തന്നെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ നാളെ പുറത്തുവിടും. തന്നെ ആക്രമിച്ചവർക്കെതിരെ കേസെടുക്കാത്തത് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണെന്നും ഗവർണർ ആരോപിച്ചു. തനിക്കെതിരായ ആക്രമണത്തിൽ കേന്ദ്രസർക്കാരിനെ സമീപിക്കുമെന്നും അതിനുള്ള സമയമായെന്നും ഗവർണർ പറഞ്ഞു.
സർവകലാശാല വിഷയങ്ങളിൽ ഇടപെടില്ലെന്ന് വ്യക്തമാക്കുന്ന മുഖ്യമന്ത്രിയുടെ കത്തും നാളെ പുറത്തുവിടുമെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
ഗവർണർ അസംബന്ധം പറയുന്നത് അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി വിമർശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് സർവകലാശാലകളിൽ ബന്ധുനിയമനങ്ങൾ നടക്കുന്നതെന്ന ഗവർണറുടെ പരാമർശത്തിന് പിന്നാലെയാണ് പിണറായി വിജയന്റെ വിമർശനം, ഇതിന് പിന്നാലെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നതെന്നും ഇതുവരെ പിന്നിൽ നിന്നാണ് മുഖ്യമന്ത്രി കളിച്ചത്, മുഖ്യമന്ത്രി മറനീക്കി പുറത്ത് വന്നതിലും നേരിട്ട് തനിക്ക് മറുപടി നൽകിയതിലും സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |