തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്ക് ഒഴിവുവരുന്ന ബെർത്തുകൾ വെയിറ്റിംഗ് ലിസ്റ്റിൽ ഉള്ളവർക്കും മറ്റും അനുവദിക്കുന്നതിൽ രാജ്യവ്യാപകമായി നടന്നുവന്ന തിരിമറി അവസാനിപ്പിക്കാൻ ഓട്ടോമാറ്റിക് ചാർട്ടിംഗ് സംവിധാനം നിലവിൽ വന്നു.
ഐ.എസ്.ആർ.ഒയുടെ സഹകരണത്തോടെ നടപ്പാക്കിയ ഒന്നാം ഘട്ട സംവിധാനത്തിൽ കേരളഎക്സ് പ്രസ്, ചെന്നൈ മെയിൽ അടക്കം സംസ്ഥാനത്തുകൂടി ഓടുന്ന എഴുപത് ശതമാനം ദീർഘദൂര സർവീസുകളും ഉൾപ്പെടുത്തി.
രാജ്യത്തെ 2700ട്രെയിനുകളിലാണ് ഇന്നലെ മുതൽ ഈ സംവിധാനം നിലവിൽ വന്നത്.
രണ്ടാംഘട്ടമായി 6000ട്രെയിനുകളിൽ കൂടി നടപ്പാക്കും.
ലഭ്യമായ സീറ്റ് ട്രെയിൻ പുറപ്പെടുംമുമ്പ് മുൻഗണനാ ക്രമം അനുസരിച്ച് ക്രമീകരിച്ച് അനുവദിക്കുന്ന സംവിധാനമാണ് ചാർട്ടിംഗ്. ഇതിൽ അഴിമതി നടക്കുന്നതായി വ്യാപകമായി ആക്ഷേപം ഉയർന്നിരുന്നു. ഇനി മുതൽ മാനദണ്ഡങ്ങൾ പാലിച്ച് കംപ്യൂട്ടർ സ്വമേധയാ ചെയ്യുന്നതിനാൽ തിരിമറി നടക്കില്ലെന്നാണ് റെയിൽവേ അവകാശപ്പെടുന്നത്.
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളുടെ വിവരങ്ങൾ അപ്പപ്പോൾ യാത്രക്കാർക്കും മറ്റുള്ളവർക്കും ലഭ്യമാക്കുന്ന ഓട്ടോമാറ്റിക് ഇൻഫർമേഷൻ സംവിധാനവും ഇതോടൊപ്പം സജ്ജമാക്കി.ഇതിലൂടെ
അധികൃതർക്ക് ഇതിന് പുറമെ ട്രെയിനിന്റെ വേഗതയടക്കം മറ്റ് വിവരങ്ങളും ലഭിക്കും. ഐ.എസ്.ആർ.ഒ.യുടെ സഹായത്തോടെ ഓരോ മുപ്പത് സെക്കൻഡിലും ഇത് അപ്ഡേറ്റ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |